കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഹർത്താൽ പൂർണ്ണം. ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ മലപ്പുറത്ത് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സംസ്ഥാനത്ത് 32 കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണവും നടന്നു. മലപ്പുറം താനൂരിലാണ് പൊലീസിനെ നേരെ ആക്രമണം ഉണ്ടായത്. വാഹനങ്ങൾ തടഞ്ഞ ഹർത്താൽ അനുകൂലികൾ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഷൈജു, റാഷിദ് എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം, കുണ്ടായത്തോട്, മുക്കം എന്നിവിടങ്ങളിൽ കെഎസ്ആർടിസി സ്കാനിയ ബസ്സുകൾക്ക് നേരെയും ആക്രമണമുണ്ടായി.
പുലർച്ചെ ബൈക്കിലെത്തിയ സംഘം കല്ലുകളും ബീയർ ബോട്ടിലുകളും വലിച്ചെറിഞ്ഞു. മലപ്പുറം ചമ്രവട്ടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. പൊലീസ് സുരക്ഷയില്ലാതെ ബസുകൾ സർവീസ് നടത്താനാകില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. പൊലീസ് സുരക്ഷയോടെ കെഎസ്ആർടിസി നടത്തിയ ചുരക്കം ചില സർവീസുകൾ മാത്രമാണ് ജനങ്ങൾക്ക് ആശ്വാസമായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൊലീസ് വാഹനങ്ങളിൽ ആളുകളെ കൊണ്ടുപോയി. വടക്കൻ ജില്ലകളിൽ കടകൾ അടഞ്ഞുകിടന്നു. ശബരിമല കർമ്മസമിതിയും ബിജെപിയും ജില്ലാ ആസ്ഥാനങ്ങളിൽ നാമജപപ്രതിഷേധ പ്രകടനം നടത്തി.