തിരുവനന്തപുരം: കെ.പി.ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇതരസംസ്ഥാനത്ത് നിന്ന് തീര്‍ത്ഥാടനത്തിനെത്തിയ അയ്യപ്പ ഭക്തരെ. ഇന്നലെ വൈകീട്ട് പൊലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ച് മൂന്ന് മണിക്ക് പ്രഖ്യാപിച്ച് ഹര്‍ത്താലില്‍ അയ്യപ്പ ഭക്തര്‍ പല സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കേണ്ടി വന്നു. സാധാരണ മണ്ഡലകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്ഥാടന കാലമായതിനാല്‍ പത്തനംതിട്ടയേ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നല്‍ ഇത്തവണത്തെ ഹര്‍ത്താലില്‍ നിന്ന് പത്തനംതിട്ടയേ ഒഴിവാക്കാതിരുന്നത് അയ്യപ്പ ഭക്തര്‍ക്കേറ്റ ഏറ്റവും വലിയ അടിയായിരുന്നു.
സംസ്ഥാനത്ത് ദേശീയ പാതയിലടക്കം മിക്ക ജില്ലകളിലും ഹര്‍ത്താലനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കു നേരെയും കല്ലേറ് നടത്തുകയും തടയുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പുറകേ ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസുകളക്ക് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ കെഎസ്ആര്‍ടിസിക്കെതിരെ ആക്രമണം ഉണ്ടായി. ഇതേ തുടര്‍ന്ന് പൊലീസിന്‍റെ സുരക്ഷയില്ലാതെ നിരത്തിലിറക്കില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കേരി പറഞ്ഞു. പിന്നീട് പൊലീസ് സുരക്ഷയോടെയാണ് തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും പ്രത്യേക ബസുകള്‍ ട്രിപ്പ് ആരംഭിച്ചെങ്കിലും പിന്നീട് നിര്‍ത്തിവച്ചു.
സ്വകാര്യബസ്സുകൾക്കും വാഹനങ്ങൾക്കും പുറമേ കെഎസ്‍ആർടിസിയും സർവീസ് നിർത്തിയതിനാൽ സംസ്ഥാനത്ത് പൊതുഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലായി. ദീർഘദൂരബസ്സുകൾക്ക് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് കെഎസ്‍ആർടിസി സർവീസുകൾ നിർത്തിയത്. ലോക്കൽ ഗതാഗതത്തിനുള്ള ബസ്സുകളും ഇന്ന് ഓടിക്കേണ്ടെന്ന തീരുമാനം കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ സംസ്ഥാനത്ത് റോഡ് ഗതാഗതം പൂര്‍ണ്ണമായും തടയപ്പെട്ടു. നഗരങ്ങളില്‍ ചുരുക്കം ചില സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് ഓടിയത്.