തൊടുപുഴ: കരിമണ്ണൂരില്‍ മൂന്ന് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. ഒഡീഷ സ്വദേശിയായ മോഹനാണ് പിടിയിലായത്. രണ്ട് കിലോ ഹാഷിഷ് ഓയിലിണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ഹാഷിഷ് കടത്തിയത്. തൊടുപുഴ ഇടുക്കി മേഖലകളിൽ വിൽപ്പന നടത്തുന്നതിനാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചത്. ഇതിനു മുമ്പും ഇയാൾ മയക്കുമരുന്ന് കടത്തിയതായാണ് വിവരം.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നതും നർകോർട്ടിക് സെൽ ഡി.വൈ.എസ്.പി എ ജി ലാൽ നേതൃത്വം നൽകുന്ന ഡാൻസഫ് ടീമും (ഡിസ്ട്രിക് ആന്റി നഴ്ക്കോർട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) കരിമണ്ണൂർ സ്റ്റേഷൻ എസ്.എച്ച്.ഒ സുമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.
തൊടുപുഴ ഡി.വൈഎസ്.പി സദൻ കരിമണ്ണൂർ എസ്.എച്ച് ഒ സുമേഷ്, എസ്.ഐ ഹരിദാസ് , സി.പി ഒമാരായ മുജീബ് റഹ്മാൻ, രതീഷ്, ഡാൻസാഫ് അംഗങ്ങളായ ജോഷി, മഹേശ്വരൻ, അനൂപ്, ടോം എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തേ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ മേഖലകളില്‍ മയക്കുമരുന്ന് വില്‍പന വ്യാപകമാകുന്നതായി ആരോപണമുണ്ട്. രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ഇത്തരം സംഘങ്ങളെ പിടികൂടുന്നതില്‍ പൊലീസ് നിഷ്‌ക്രിയരാകുന്നതായും ആക്ഷേപമുണ്ട്.