തിരുവനന്തപുരം: കൊറോണ വൈറസിനോട് പടവെട്ടുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ആവശ്യാനുസരണം മാസ്ക്കും ഗ്ലൗസും സാനിറ്ററൈസറും ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് അവ അടിയന്തിരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
നടപടി സ്വീകരിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി എന്നിവർക്ക് നിർദ്ദേശം നൽകി.
വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും മാസ്ക്കും ഗ്ലൗസും സാനിറ്റസൈറും ലഭിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ ആവശ്യാനുസരണം സ്റ്റോക്ക് ലഭ്യമാണെന്ന് സർക്കാരും മെഡിക്കൽ സർവീസസ് കോർപ്പറേഷനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അന്വേഷണത്തിന് ഉത്തരവിട്ടത്.