കുവൈറ്റ്: കുവൈറ്റില്‍ സന്ദര്‍ശക വിസയിലെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു . ചൊവ്വാഴ്ച്ച നടക്കുന്ന പാര്‍ലമെന്റ് സെക്ഷനില്‍ നിര്‍ദേശം സംബന്ധിച്ച ബില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് മാനവവിഭവശേഷി വികസന കമ്മിറ്റി ചെയര്‍മാനും എംപിയുമായ ഖലീല്‍ അല്‍ സലേഹാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്ത സമ്മേളനത്തിൽ പാർലമെന്റ് തീരുമാനം കൈക്കൊള്ളുന്നതിന്റെ മുന്നോടിയായി ആരോഗ്യ സമിതി തീരുമാനം എടുക്കുന്നതിനാണ് ചർച്ചയെന്ന് ഖലീൽ അൽ സാലെ എംപി അറിയിച്ചു. വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കുന്ന രീതി പല രാജ്യങ്ങളിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശക വീസയിൽ എത്തുന്നവരിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കണമെന്ന നിർദേശം വിപുലമായ പഠനത്തിന് ശേഷം സമർപ്പിച്ചതാണ്.
ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ കാര്യവുമാണ് അതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവിലുള്ള വലിയ തിരക്ക് കുറയ്ക്കുന്നതിനും, സര്‍ക്കാര്‍ നേരിടുന്ന അധിക സാമ്പത്തിക ചെലവ് ഇല്ലാതാക്കുന്നതിനുമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത് .അയല്‍രാജ്യങ്ങളില്‍ സമാനമായ നിയമങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞതായും എംപി കൂട്ടിച്ചേര്‍ത്തു.
സന്ദർശക വീസയ്ക്കായി അപേക്ഷ നൽകുന്ന സ്പോൺസർ അംഗീകൃത ഇൻഷുറൻസ് കമ്പനിയിൽ ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിനുള്ള രേഖ കൂടി സമർപ്പിക്കണമെന്നാണ് നിർദേശത്തിലുള്ളത്. അത്തരത്തിൽ സന്ദർശക വീസയിൽ എത്തുന്നവർക്ക് രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കണം.