കരിമ്പ: അശാസ്ത്രീയമായ ഗതാഗത സംവിധാനം ദേശീയപാതയിൽഉണ്ടായി തീരുന്ന അപകട പരമ്പരയ്ക്ക് അറുതിയില്ല.കല്ലടിക്കോട്, കരിമ്പ പ്രദേശങ്ങളിൽ ഓരോ ദിവസവും മൂന്നും നാലും അപകടങ്ങളാണ് നടക്കുന്നത്. കല്ലടിക്കോട് പറോക്കോട് വില്ലേജ് ഓഫീസിനു സമീപം തുടർച്ചയായി ആറ് ദിവസങ്ങളിൽ അപകടമുണ്ടായി.ദേശീയപാതയിൽ കരിമ്പ പനയമ്പാടം അപകടങ്ങളുടെ കേന്ദ്രമാണ്. ആഴ്ചയിൽ 10 അപകടമെങ്കിലും സംഭവിക്കുന്ന ഇടങ്ങളാണ് ഈ മേഖല.
ജനപ്രതിനിധികൾ, എം എൽ എ, എം പി, ഡി വൈ എസ് പിഇവരൊക്കെ അപകട സ്ഥലം സന്ദർശിച്ചുവെങ്കിലും മാധ്യമ ശ്രദ്ധ കിട്ടാനുള്ള പ്രഹസനങ്ങള്‍ മാത്രമായി ഈ സന്ദർശനങ്ങൾ. കരിമ്പ ദേശീയപാതയിലെ അശാസ്ത്രീയമായ റോഡ്പണി നിരവധി പേർക്കാണ് പരിക്കേറ്റതും ജീവഹാനിസംഭവിച്ചതും. റോഡിന്റെ കാര്യത്തിൽ ഏതാവശ്യത്തിനും ഏതു പാതിരാത്രിയിലും വിളിപ്പുറത്ത് ഉണ്ടാവുമെന്ന് പറയുന്ന വകുപ്പ് മന്ത്രി കരിമ്പയിലെ കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
പല വാഹനങ്ങളും മഴയുള്ള സമയത്തിൽ റോഡിൽ തെന്നി അപകടങ്ങൾ ഉണ്ടാകുന്നു.വാഹനങ്ങൾ നിയന്ത്രണം വിടുന്ന അവസ്ഥയാണെന്ന് ഡ്രൈവർമാർ പറയുന്നു.റോഡിന്റെ പ്രതലം പലയിടത്തും മിനുസമായതും വെള്ളക്കെട്ടും അശാസ്ത്രീയമായ ഗാതഗത സംവിധാനവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മഴ പെയ്താൽ വെള്ളം കുത്തിയൊലിക്കുന്നത് റോഡിൽ കൂടിയാണ്.അഴുക്ക് ചാൽ ഇല്ലാത്തതും സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങളുടെ മറ്റൊരു കാരണമാണ്. ഇത്രയേറെ ദുരന്തങ്ങൾ സംഭവിച്ചിട്ടും കരാർ കമ്പനിക്കെതിരെയും അധികാരികൾക്കെതിരെയും മൗനം പാലിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ജനങ്ങളെ നിരാശരാക്കുന്നുണ്ട്.