തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പിലെ ഗായിക ഹെലിൻ ബോലെക് നിരാഹാത്തിനെത്തുടര്‍ന്ന് മരിച്ചു. 288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവിലാണ് ടര്‍ക്കിഷ് വിപ്ലവ ഗായിക യാത്രയായത്. തുര്‍ക്കിയില്‍ ഏറെ ആരാധകരുള്ള ഇടതുപക്ഷ അനുഭാവിയായ വിപ്ലഗായികയാണ് ഹെലിന്‍ ബോലെക്. ബാന്‍ഡിനെതിരേയും അംഗങ്ങള്‍ക്കെതിരെയുമുള്ള സര്‍ക്കാറിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. വെള്ളിയാഴ്ച ഇസ്താംബൂളിലെ വീട്ടില്‍വെച്ചായിരുന്നു ഹെലിന്‍ ബോലെക് അന്തരിച്ചത്.
നിരോധിച്ച റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രന്റുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാറിന്റെ ആരോപണം. ഹെലന്‍ ഉള്‍പ്പെടുന്ന ബാന്റ് സര്‍ക്കാര്‍ നിരോധിക്കുകയും ബാന്റിന്റെ ഏഴ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുകയുമായിരുന്നു. 2016 മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ സഹപ്രവര്‍ത്തകരെ വിട്ടയക്കുക, ബാന്റിനെതിരായ നിരോധനവും നിയമനടപടികളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെലിന്‍ നടത്തുന്ന നിരാഹാര സമരം കഴിഞ്ഞ 288 ദിവസമായി തുടരുകയായിരുന്നു.
തുര്‍ക്കിയില്‍ ഏറെ ജനപ്രിയരായ യോറം എന്ന ബാന്റിലായിരുന്നു ഹെലിനും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നത്. 1980 കളില്‍ തുടക്കം കുറിച്ച ബാന്റ് 20ല്‍ കൂടുതല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 2016 ല്‍ ബാന്റ് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബുള്‍ കള്‍ച്ചറല്‍ സെന്റര്‍ റെയ്ഡ് ചെയ്താണ് ബാന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തത്.
ബൊലെക്കും സഹഅംഗമായ ഇബ്രാഹീം ഗോഗ്‌സെയും ജയിലില്‍ നിരാഹാരം കിടന്നത് ഇവരെ ജയില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. നവംബറിലായിരുന്നു ഇവരുടെ ജയില്‍ മോചനം. ഗോഗ്സെക്കിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ട് ഗ്രപ്പ് യോറം ബാന്‍ഡ് അംഗങ്ങള്‍ ജയിലില്‍ കഴിയുകയാണ്. മാര്‍ച്ച് 11 ന് ബൊലെക്കിനെയും ഗോക്‌സെക്കിനെയും ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നിരസിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി അങ്കാറ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചു.