മാന്നാർ: സ്വന്തം വിദ്യാലയത്തിലെ ഇരുപതോളം കുട്ടികൾ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വിഷമത്തിലാണെന്നറിഞ്ഞപ്പോൾ ലിയോണിൻ്റെ കുഞ്ഞു മനസൊന്ന് തേങ്ങി.
പരുമല സെമിനാരി എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ലിയോൺ ലിൻസൺ പിന്നൊന്നും ചിന്തിച്ചില്ല. ഒരു വർഷമായി കാത്ത് സൂക്ഷിച്ച് വന്നിരുന്ന തൻ്റെ സമ്പാദ്യക്കുടുക്കയുമെടുത്ത് അമ്മയോടൊപ്പം നേരെ സ്കൂളിലെത്തി.
സെമിനാരി സ്കൂൾ ഹെഡ്മാസ്റ്റർ അലക്സാണ്ടർ പി. ജോർജ്ജിന് ആ സമ്പാദ്യക്കുടുക്ക കൈമാറി. ഒപ്പം മറ്റുള്ളവരിൽ നിന്ന് സമാഹരിച്ച ഒരു ചെറിയ തുകയും. എല്ലാം കൂടി നാലായിരത്തി നാനൂറ്റി ഇരുപത് രൂപ.
തോനയ്ക്കാട് തുണ്ടിയിൽ വടക്കേതിൽ ലിൻസൺ മാത്യുവിൻ്റെയും, ജിനു രാജുവിൻ്റെയും മകനാണ് ലിൻസൺ.
സെമിനാരി സ്കൂളിൽ പഠിക്കുന്ന മൊബൈൽ ഫോണില്ലാത്ത കുട്ടികൾക്കായി പിടിഎ പ്രസിഡൻ്റ് ബഷീർ പാലക്കീഴിലിൻ്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെ നടത്തുന്ന ഫോൺ ചലഞ്ചിലേക്ക് ഈ തുക വിനിയോഗിക്കുമെന്നും ലിയോണിൻ്റെ പ്രവർത്തനം മാതൃകാപരമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.