തിരുവനന്തപുരം : റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഖേദകരമെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യാഗാർത്ഥികൾ. സെപ്റ്റംബർ മാസം വരെ ഇക്കാര്യത്തിൽ ഒരു പ്രതികൂല വിധി ഉണ്ടാകില്ലെന്നാണ് വിചാരിച്ചിരുന്നത്.
എന്നാൽ വാഗ്ദാനങ്ങൾ നൽകിയ സംസ്ഥാന സർക്കാർ തങ്ങളെ ചതിച്ചുവെന്നും ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം ഉണ്ടായ അത്ര നിയമനം പോലും ഇത്തവണ നടന്നിട്ടില്ല. രാത്രിയിലെ വാച്ച്മാൻമാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതും, ഹയർ സെക്കൻഡറിയിൽ അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത ഉറപ്പുകൾ ഇത് വരെ പാലിക്കപ്പെട്ടിട്ടില്ല.
നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ ഉദ്യോഗാർത്ഥികൾ സ്‌റ്റേറ്റ് കമ്മിറ്റിയുമായി കൂടി ആലോചിച്ച ശേഷം തീരുമാനങ്ങൾ സ്വീകരിക്കുമെന്ന് അറിയിച്ചു. പിഎസ്‌സിയുടെ എൽജിഎസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഉദ്യോഗാർത്ഥികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കുമ്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നാണ് ഹൈക്കോടതി ചോദിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് റാങ്ക് ലിസ്റ്റുകളുടെ കാലാവധിയിൽ ഇടപെടാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കാലാവധി നീട്ടുന്നതു പുറത്തു നിൽക്കുന്നവരുടെ അവസരം ഇല്ലാതാക്കുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.