പാലക്കാട്: പാലക്കാട്ടേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ പലരും ക്വാറൻ്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രണ്ട് ദിവസങ്ങൾക്കകം അഞ്ചുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഈ സാഹചര്യത്തിൽ ഹോം ക്വാറൻ്റീനിൽ ഉളളവർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിരീക്ഷണം ശക്തമാക്കി.
പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച കണ്ണിയംപുറം സ്വദേശി, റേഷൻകട ഉടമയായ കടമ്പഴിപ്പുറം സ്വദേശി, കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ച തോട്ടക്കര സ്വദേശി, ചാലിശ്ശേരി സ്വദേശി, മലമ്പുഴ സ്വദേശി എന്നിവർക്കെല്ലാം രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ റേഷൻകട ഉടമ ഒഴിച്ച് മറ്റുള്ളവരെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരുടെ അമ്മമാർ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ പതിനാല് ദിവസം റൂം ക്വാറന്റീനിൽ കഴിയണമെങ്കിലും പലരും അതിന് തയ്യാറാകുന്നില്ലെന്നാണ് വിലയിരുത്തൽ. വീടു വിട്ടിറങ്ങുന്നില്ലെങ്കിലും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതാണ് വെല്ലുവിളി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കടമ്പഴിപ്പുറം സ്വദേശിയായ റേഷൻ കടയുടമക്ക് രോഗം വന്നത് ചെന്നൈയിൽ നിന്നും വന്നയാളുമായുള്ള സമ്പർക്കത്തെ തുടർന്നാണ്.
ഇയാൾക്ക് നേരത്തേ മെയ് 23 ന് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇയാൾ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയതാണ് റേഷൻ കടയുടമയുമായി സമ്പർക്കത്തിൽ വരാൻ കാരണം. സമ്പർക്കത്തിലൂടെയുളള രോഗബാധ കൂടുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ലംഘിയ്ക്കുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കാൻ പരിശോധന ശക്തമാക്കാനാണ് തീരുമാനം. വീടുകൾ കയറിയിറങ്ങിയുളള പരിശോധന പൂർണമായി ഫലപ്രദമാകില്ലെന്നും വേണ്ടത് സ്വയം തിരിച്ചറിവെന്നും ആരോഗ്യവകുപ്പ് അധികൃതർ ആവർത്തിക്കുന്നു