തിരുവനന്തപുരം: ഫണ്ട് വകമാറ്റി നടത്തി നിർമിച്ചുവെന്ന് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന ഡിജിപിയുടെയും എഡിജിപിമാരുടെയും വില്ലകൾ കാണാനെത്തി യുഡിഎഫ് സംഘം.
തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിൽ ഡിജിപിക്കും എഡിജിപിമാർക്കുമായി നിർമിക്കുന്ന വില്ലകൾ എസ്ഐമാർക്കും എഎസ്ഐമാർക്കുമായി ക്വാർട്ടേഴ്സ് പണിയാൻ നീക്കിവച്ച ഫണ്ട് വകമാറ്റിയതാണെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾ ഓരോന്നോരോന്നായി തള്ളിക്കളയുന്ന ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ടിനെ പ്രതിപക്ഷം തള്ളിക്കളയുന്നു. പിണറായി പറയുന്നത് പോലെ എഴുതിക്കൊടുത്ത റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറിയുടേതെന്നും, ഇതാർക്ക് വേണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിക്കുന്നു.
''എല്ലാ പർച്ചേസുകളും അതേ പോലെ ഒപ്പിട്ടു കൊടുക്കുന്നയാളാണ് ആഭ്യന്തര സെക്രട്ടറി. ഈ റിപ്പോർട്ട് ആർക്ക് വേണം? ഇത് പിണറായി വിജയൻ പറഞ്ഞത് അതേ പോലെ എഴുതിക്കൊടുത്തതാണ്. ഈ അഴിമതിയൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കില്ല. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം'', ചെന്നിത്തല വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.