ജിദ്ദ: ഇന്ത്യൻ ഫോറിൻ സർവീസ് നേടിയ രണ്ടാമത്തെ മലയാളി മുസ്ലിം വനിതയായ കോഴിക്കോട് ചേവായൂർ സ്വദേശി ഹംന മറിയം പുതിയ സ്ഥാനലബ്ധിയിൽ ഏറെ സന്തുഷ്ടയാണ്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കമ്മ്യൂണിറ്റി വെൽഫെയർ കോൺസൽ ആയിട്ടാണ് ഹംന ചുമതലയേറ്റത്.
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന മേഖലയായ ജിദ്ദയിൽ ലക്ഷോപലക്ഷം വരുന്ന സ്വന്തം നാട്ടുകാരെ സഹായിക്കാനുള്ള അവസരം കൈവന്നത് ഭാഗ്യമായാണ് ഈ ഐ എഫ് എസ് ഇരുപത്തിയെട്ടാം റാങ്കുകാരി ഹംന കാണുന്നത്. "ഇത് എനിക്ക് കിട്ടിയ ഒരു ആദരവാണ്" കോൺസൽ ഹംന ഉത്സാഹവതി യായ് പറഞ്ഞു.
പാരീസിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഹംനയുടെ ജിദ്ദയിലേയ്ക്കുള്ള നിയമനം. കഴിഞ്ഞ പത്തിന് ഇന്ത്യയിൽ നിന്ന് ജിദ്ദയിലെത്തിയ ഹംന പതിനൊന്നിന് ചുമതലയേറ്റു.
ഡല്‍ഹി സര്‍വകലാശാലയിലെ രാംജസ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യവെ രണ്ടു വര്ഷങ്ങള്ക്കു മുമ്പാണ് ഹംന ഐ എഫ് എസ് കാരിയായി മാറുന്നത്. കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്‌ധൻ ടി പി അഷ്‌റഫിന്റേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിയോളജിസ്റ്റ് ഡോ: പി വി ജൗഹറയുടേയും മകളാണ് ഹംന. ഭർത്താവ് തെലുങ്കാന കേഡറിലെ അബ്‌ദുൽ മുസമ്മിൽ ഖാൻ ഐ എ എസ്.
ഇന്ത്യൻ കോൺസുലേറ്റിൽ നിയമിതയാകുന്ന ആദ്യ ഐ എഫ് എസ് വനിതാ കോൺസൽ ആണ് ഹംന മറിയം.കഴിഞ്ഞ സെപ്റ്റംബറിലാണ് കോൺസൽ മോയിൻ അക്തർ ഡൽഹി യിൽ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് പോകുന്ന ഒഴിവിൽ ഹംന മറിയം ജിദ്ദ കോൺ സുലേറ്റിൽ നിയമിതയാകുന്നത്. തുടർന്ന്, പാരീസിലെ ഡ്യൂട്ടി മതിയാക്കി അവധി യിൽ നാട്ടിൽ പോയ ശേഷമാണ് ജിദ്ദയിലേക്കുള്ള വരവ്.