ജിദ്ദ: കലാപം തുടരുന്ന യമനിൽ നിന്ന് സൗദിയിലേക്ക് വീണ്ടും കലാപകാരികളുടെ വിഫല ആക്രമണം. യമനിലെ ഹൂഥി കലാപകാരികൾ സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് ആക്രമണ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച കലാപകാരികൾ നടത്തിയ വിഫല നീക്കത്തിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിട്ടത്.
ഇതിന് പുറമെ, സ്‌ഫോടക വസ്തുക്കൾ നിറച്ച ആറ് ആളില്ലാ വിമാനങ്ങളും സൗദി നഗരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ഹൂഥികൾ ഉപയോഗിച്ചതായി ഹൂഥികളെ നേരിട്ട് കൊണ്ടിരിക്കുന്ന അറബ് സഖ്യസേന ഔദ്യോഗിക വാക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചു.
മിസൈലുകളും ആളില്ലാ വിമാനങ്ങളും തകർത്തിട്ടതായും കേണൽ തുർക്കി അൽമാലിക്കി അറിയിച്ചു. ഹൂഥികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരമായ സൻആയിൽ നിന്നാണ് ആളില്ലാ വിമാനം സൗദി ലക്ഷ്യമാക്കി വിട്ടത്.
ബാലിസ്റ്റിക് മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ എന്നിവ ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങളി ലേക്ക് നടത്തുന്ന ആക്രമണ നീക്കങ്ങൾ ഹൂഥികൾ ഇടയ്ക്കിടെ നടത്തുന്നുണ്ടെങ്കിലും അവയി ലൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായിട്ടില്ല. അതേസമയം, ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂഥികൾ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോൺ ആക്രമണങ്ങളുടെ ദുരന്തപൂര്ണമായ പ്രത്യാഘാതങ്ങളിലേയ്ക്ക് കേണൽ തുർക്കി അൽമാലികി ലോകശ്രദ്ധ ക്ഷണിച്ചു. ആഗോള ധാരണകളുടെ വ്യക്തമായ ലംഘനങ്ങളാണ് ഹൂഥികളുടെ ആക്രമണങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി. .
യമനിലെ നിയമാനുസൃതമായ സർക്കാരിനെ താഴെയിറക്കി ഇറാൻ പിന്തുണയോടെ അധികാരം കയ്യടക്കാനാണ് ഹൂഥികൾ കലാപം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള നീക്കങ്ങളാണ് സൗദി, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് സഖ്യസേന യമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹൂഥികളുടെ കലാപ നീക്കങ്ങളെ പരാജയപ്പെടു ത്തുകയും യമൻ ജനതയ്ക്ക് സുരക്ഷയും സമാധാനവും ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും കേണൽ അൽമാലികി കൂട്ടിച്ചേർത്തു.