തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിലൂടെ പൊലീസ് അറസ്റ്റു ചെയ്തത് 12 പേരെ. ഇന്റർപോളുമായി സഹകരിച്ച് പഴുതടച്ചുള്ള അന്വേഷണത്തിലാണ് ഇത്രയും പേർ പൊലീസിന്റെ വലയിലായത്.
ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സിസിഎസ്ഇ (കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) ആണ് ഓപ്പറേഷന്‍ പി ഹണ്ട് രൂപീകരിച്ചത്. ഇന്റർപോളിന്റെ സഹായത്തോടെയാണ് പൊലീസ് പി ഹണ്ട് ഓപ്പറേഷൻ നടത്തുന്നത്.
ഏപ്രിലില്‍ മാസത്തിൽ നടത്തിയ ഒന്നാംഘട്ട ഓപ്പറേഷന്‍ പി ഹണ്ടിൽ 21കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14 പേര്‍ വലയിലാകുകയും ചെയ്തു. ജൂണില്‍ നടത്തിയ രണ്ടാം ഘട്ടത്തിൽ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 12 പേരെ പിടികൂടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൂന്നാം ഘട്ടത്തിലും 12 പേർ അറസ്റ്റിലായിരിക്കുന്നത്.
വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി നഗ്ന വീഡിയോകൾ പ്രചരിപ്പിക്കുന്നെന്നു വിവരം ലഭിച്ചതാണ് ഓപ്പറേഷൻ ഹണ്ടിന്റെ മൂന്നാം ഘട്ടത്തിൽ നിർണായകമായത്. ഇതോടെ ടെലഗ്രാമിലെ അശ്ലീല ഗ്രൂപ്പുകളായ നീലക്കുറിഞ്ഞി, ആലംബം, അധോലോകം എന്നിവയെ നിരീക്ഷിക്കാൻ തീരുമാനിച്ചു. ഈ ഗ്രൂപ്പുകളിൽ ഉൾപ്പെട്ട 126 പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നൂറോളം അഡ്മിൻമാർ ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സൈബര്‍ ഡോം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, എഡിജിപി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് നടപ്പാക്കിയത്. ജില്ലാതലത്തിൽ പൊലീസ് മേധാവിമാർ അന്വേഷണച്ചുമതല ഏറ്റെടുത്തു.