ദോഹ : ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് ഖത്തര്‍ രംഗത്ത്. ഖത്തരി ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് സൗദിയ്‌ക്കെതിരായ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് ട്വിറ്റ് ചെയ്തത്.
സൗദിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ ട്വിറ്റിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി തുടരുന്ന ഗള്‍ഫ് സംഘര്‍ഷത്തിനു അയവു വരുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്.
2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ കര, നാവിക, വ്യോമ ഇടപാടുകള്‍ മരവിപ്പിക്കുകയും യാത്രകള്‍ക്കുള്ള സൗകര്യങ്ങള്‍ അടയ്ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ചയാണ് സൗദിയിലെ എണ്ണ സംസ്കരണശാലക്കും എണ്ണപ്പാടത്തിനും നേരെ ഭീകരാക്രമണമുണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും പ്രവർത്തനം പൂർവ സ്ഥിതിയിലായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയാണ് സൗദിയിലെ അബ്ഖൈകിലേത്.
പ്രതിദിനം ഏഴ് ദശലക്ഷം ക്രൂഡ് ഒായിൽ ഉപയോഗിക്കാൻ ശേഷിയുള്ള ശാലയാണിത്. ആക്രമണത്തിനിരയായ ഖുറൈസിലെ എണ്ണപ്പാടത്ത് 2000 കോടി എണ്ണ കരുതൽ ശേഖരമുണ്ട്.
ഡ്രോൺ ആക്രമണത്തിൽ വലിയ സ്ഫോടനമാണ് ഇൗ കേന്ദ്രങ്ങളിൽ ഉണ്ടായത് എന്നതിനാൽ അതിസൂക്ഷ്മമായ പരിശാധനയിലാണ് അരാംകോ.