ന്യൂഡല്‍ഹി: അശ്ലീല സന്ദേശങ്ങളിലൂടെ മനം കവര്‍ന്നാണ് പാക് വനിതാ ഏജന്റ്, അനികാ ചോപ്രയെന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ ഇന്ത്യന്‍ സൈനികനില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മേറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികന്‍, ഹരിയാന സ്വദേശി സോംബിര്‍ ആണ് രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായത്. ഇക്കാര്യം സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ മെഡിക്കല്‍ കോര്‍പ്പ്‌സിലെ ക്യാപ്റ്റന്‍ എന്ന പേരിലാണ് അനിക ചോപ്ര സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. സുന്ദരിയായ യുവതിയുടെ ചിത്രമാണ് പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴു മാസം മുൻപാണ് അനികാ ചോപ്ര സോംബിറിനെ സമൂഹമാധ്യമത്തില്‍ സുഹൃത്താക്കിയത്.
സാധാരണ സന്ദേശങ്ങളില്‍ തുടങ്ങി പിന്നീട് വിഡിയോ ചാറ്റിങ്ങിലേക്കു മാറി. പിന്നീടാണ് അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെ ചൂടന്‍ സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്നത്. ഇതോടെ അനികയുടെ ‘അടിമയായി’ മാറിയ സോംബിര്‍, അവര്‍ ആവശ്യപ്പെട്ട പ്രകാരം സൈനിക രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016 മുതല്‍ അനികയുടെ അക്കൗണ്ട് ഫെയ്‌സബുക്കിലുണ്ട്.