വനമേഖലയിൽ പടർന്നുപിടിച്ച കാട്ടുതീ ജനവാസമേഖലയിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ 5 ലക്ഷ ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു. നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. 30 പേരാണ് അഗ്നിബാധയേറ്റ് മരിച്ചത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാദ്ധ്യത. കാരണം നിരവധിയാളുകളെ കാണാതായിട്ടുണ്ട്.
ലോസ് ഏഞ്ചൽസ് നഗരത്തിൽനിന്നും കേവലം 70 കിലോമീറ്റർ ദൂരെവരെ കാട്ടുതീ എത്തിയിരിക്കുന്നു. ആളുകളുടെ പലായനം തുടരുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ 500 - 700 കിലോമീറ്റർ ദൂരെവരെയാണ് തീ പടർന്നിരുന്നത്.
അമേരിക്കയിലെ കാലിഫോർണിയ, ഒറിഗോൺ, വാഷിംഗ്‌ടൺ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലായി 100 സ്ഥലത്താണ് അഗ്നിവ്യാപനം ഉണ്ടായിരിക്കുന്നത്. അന്തരീക്ഷമാകെ പുകയും പൊടിപടലവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഇതിനിടെ ഒറിഗോണിൽ നിന്നും പലായനം ചെയ്തവരുടെ വീടുകളിൽ മോഷണവും കൊള്ളയും വ്യാപകമായി നടക്കുന്നുണ്ട്. ജാക്സൺ,ലേൻ, മരിയൻ കൗണ്ടിയിലെ 40000 ആളുകളോട് വീടുകളിൽ നിന്നൊഴിഞ്ഞുപോകാൻ ഗവർണ്ണർ നിർദ്ദേശിച്ചിരിക്കുന്നു.
പതിനാലായിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. ഹെലികൊപ്റ്ററുകൾക്ക് അന്തരീക്ഷത്തിലെ പുകപടലങ്ങൾ മൂലം പറക്കനാകുന്നില്ല. 60 ഹെലികോപ്റ്ററുകൾ അഗ്‌നിബാധിത മേഖലകളിൽ വെള്ളം തളിക്കാനായി സാജ്‌ജമായി നിൽക്കുന്നുണ്ട്.