ആലപ്പുഴ : പ്രസവ വേദനയെടുത്ത ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സാവകാശം കിട്ടിയില്ല, ഒടുവിൽ ഭർത്താവു തന്നെ പ്രസവമെടുത്തു. അമ്മയുടെ വയറ്റിൽ നിന്ന് അച്ഛന്റെ കൈകളുടെ സുരക്ഷിതത്വത്തിലേക്ക് അലീനയെന്ന കുഞ്ഞു പെൺകുട്ടി പിറന്നു വീണു.
സംഭവം ഓസ്ട്രേലിയയിലായിരുന്നെങ്കിലും മലയാളി നഴ്സ് ദമ്പതികൾക്കാണ് സാഹചര്യം അപൂർവ അനുഭവമൊരുക്കിയത്. ഹരിപ്പാട് താമല്ലാക്കൽ പെരുമ്പാംകുഴിയിൽ രാജു വില്ലയിൽ അനീഷ് പി.ചാക്കോയാണ് ഭാര്യ സിനു ഏബ്രഹാമിന്റെ പ്രസവമെടുത്തത്.
2019 ഡിസംബർ 3ന് ആയിരുന്നു പ്രസവം. ഓസ്ട്രേലിയയിലെ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പുറംലോകമറിഞ്ഞത്. നിശ്ചയിച്ചതിനെക്കാൾ പത്തു ദിവസം മുൻപ് ഡിസംബർ 3 ന് അർധരാത്രിയിൽ സിനുവിനു പ്രസവവേദന കൂടി.
ആശുപത്രിയിലേക്കു പോകാൻ ആംബുലൻസ് വിളിച്ചെങ്കിലും അതിനു മുൻപേ കുഞ്ഞ് പുറത്തേക്കു വരുമെന്നു സിനുവിനു തോന്നി. നഴ്സുമാരാണെങ്കിലും പ്രസവമെടുത്തു പരിചയമില്ലാത്തതിനാൽ അനീഷ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ നിന്നു ഫോണിലൂടെ നിർദേശം തേടിയ ശേഷം സ്വയം ദൗത്യമേറ്റെടുക്കുകയായിരുന്നു.
കുഞ്ഞ് ശരിയായ നിലയിലായിരുന്നതിനാൽ പ്രസവത്തിൽ മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ല. കുഞ്ഞു ജനിച്ച് 6 മിനിട്ടിനു ശേഷമാണ് ആംബുലൻസ് എത്തിയത്. കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചു.
അമ്മയും മകളും ചികിത്സയ്ക്കു ശേഷം ആരോഗ്യവതികളായി വീട്ടിലെത്തി. രണ്ടു വയസ്സുകാരൻ ഏഥൻ ആണ് ദമ്പതികളുടെ മൂത്തമകൻ. സിനു തൊടുപുഴ സ്വദേശിനിയാണ്.