മഞ്ചേശ്വരം : തലപ്പാടി കെ.സി.റോഡ് സ്വദേശിയായ മരംവ്യാപാരി ഇസ്മായിലിനെ (50) വീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു കൊലപാതകമാണെന്നു തെളിഞ്ഞു. ഭാര്യയെയും അയൽവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വോർക്കാടി കെദംപാടിയിലെ ആയിഷ (അച്ചു–41), സുഹൃത്തും ബന്ധുവും അയൽവാസിയുമായ മുഹമ്മദ് ഹനീഫ (35) എന്നിവരാണ് അറസ്റ്റിലായത്. കർണാടക മഞ്ഞനാടിയിലെ അറഫാത്ത്, സിദ്ദിഖ് എന്നിവരെ തിരയുന്നു.
മുഹമ്മദ് ഹനീഫയും ആയിഷയും തമ്മിലുള്ള ബന്ധത്തിന് ഇസ്മായിൽ തടസ്സമായതാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. 20നു രാവിലെയാണ് കിടപ്പുമുറിയിൽ ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച വിവരം ആയിഷ ആദ്യം മകളെ ഫോണിൽ വിളിച്ച് അറിയിച്ചു.
ആത്മഹത്യയാണെന്നായിരുന്നു ആയിഷ പറഞ്ഞത്. ആയിഷയുടെ ബന്ധുവായ മുഹമ്മദ് ഹനീഫ നാട്ടിൽ നിന്നു മുങ്ങിയതിനെ തുടർന്നു പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം തെളിഞ്ഞത്. നാലു പേരും ചേർന്നു കഴുത്തിൽ കയറിട്ടു കൊലപ്പെടുത്തിയതാണെന്നു പ്രതികൾ മൊഴി നൽകി.