ഹൈദരാബാദ് : ഹൈദരാബാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വരെ സംസ്കരിക്കരുതെന്നു തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കൂടുതൽ രേഖകൾ സമർപ്പിക്കാൻ തെലങ്കാന സർക്കാർ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതാണ് അന്വേഷണസംഘത്തലവന്‍. വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം, ഏറ്റമുട്ടല്‍ കൊലപാതകത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.