പാളത്തിൽ നിന്ന് ആകാശത്തിലേക്കുയർന്ന് ട്രെയിൻ ബോഗികൾ ; മരണ വായിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ ഇറങ്ങിയോടി മതിൽ ചാടുന്ന യാത്രക്കാർ ; ഹൈദരാബാദ് ട്രെയിന്‍ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഹൈദരാബാദ് : ഹൈദരാബാദ് ട്രെയിന്‍ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . അപകടത്തിൽ 16 പേർക്കു പരുക്കേറ്റു. എൻജിനിൽ കുടുങ്ങിയ ലോക്കോ പൈലറ്റ് ശേഖറിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണു രക്ഷപ്പെടുത്തിയത്.
Advertisment
ലിങ്കാപള്ളിയിൽ നിന്നു ഫലക്നുമയിലേക്കു പോയ ലോക്കൽ ട്രെയിനും (എംഎംടിഎസ്) കുർണൂലിൽനിന്നു സെക്കന്തരാബാദിലേക്കു പോയ ഹുൺഡ്രി ഇന്റർസിറ്റി എക്സ്പ്രസുമാണ് ഇന്നലെ 10.30ന് കൂട്ടിയിടിച്ചത്. എംഎംടിഎസിന്റെ മൂന്നും നാലും ബോഗികളാണ് ഇടിയുടെ ആഘാതത്തിൽ അന്തരീക്ഷത്തിലേക്ക് ഉയർന്നു പാളത്തിൽനിന്നു പുറത്തേക്കു ചെരിഞ്ഞുവീണത്.
കൂട്ടിയിടി നടന്ന് ഏതാനും സെക്കൻഡുകൾക്കകമാണു യാത്രക്കാർ പുറത്തേക്കിറങ്ങിയത്. ആദ്യമിറങ്ങിയ യാത്രക്കാരനാണു പ്രാണൻ കയ്യിൽപ്പിടിച്ചു മറ്റൊരു പാളം മുറിച്ചു കടന്നോടി റെയിൽവേ മതിലിൽ ചാടിക്കയറിയത്. മറ്റുള്ള യാത്രക്കാരും പിന്നാലെ ട്രെയിനിൽനിന്നു പുറത്തേക്ക് ഇറങ്ങിയോടുന്നതും വിഡിയോയിൽ കാണാം.
‘കൂട്ടിയിടിയുടെ ആഘാതത്തിലാണ് എല്ലാ യാത്രക്കാരും. കുട്ടികളെയാണു കൂടുതൽ ബാധിച്ചത്. നിരവധി യാത്രക്കാരുടെ തലയും കൈകാൽ മുട്ടുകളും മുൻപിലുള്ള സീറ്റുകളിലിടിച്ചു ചോര പൊടിഞ്ഞു’– പരുക്കേറ്റ ഒരു യാത്രക്കാരൻ പറഞ്ഞു.
ഇരു ട്രെയിനുകൾക്കും വേഗം കുറവായിരുന്നതിനാലാണു വൻദുരന്തം ഒഴിവായത്. പ്രാദേശിക ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ മറികടന്നതാണ് അപകടകാരണമെന്നു കരുതുന്നു. ലോക്കൽ ട്രെയിനിന്റെ ആറു കോച്ചുകളും ഇന്റർസിറ്റിയുടെ മൂന്നു കോച്ചുകളും അപകടത്തിൽ തകർന്നു.