ന്യൂഡല്‍ഹി: ബാറ്റിങിന് പുറമെ പാട്ടു പാടിയും താന്‍ പാകിസ്ഥാന്‍ താരങ്ങളെ സന്തോഷിപ്പിച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. 'ക്രിക്ബസ് ലൈവി'ലാണ് രസകരമായ അനുഭവം സെവാഗ് വെളിപ്പെടുത്തിയത്.
ഒരിക്കല്‍ ക്രീസില്‍ നിന്ന് താന്‍ പാട്ടു പാടുന്നത് കേട്ട പാക് താരം യാസിര്‍ ഹമീദ് തന്നോട് ഇഷ്ടപ്പെട്ട ഒരു പാട്ട് പാടാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി സെവാഗ് പറഞ്ഞു.
'ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയിലെ ഒരു ടെസ്റ്റ് ബാംഗ്ലൂരിൽ നടക്കുന്നു. ഞാൻ 150 റൺസോ മറ്റോ എടുത്ത് ക്രീസിൽ നിൽക്കുകയാണ്. യാസിർ ഹമീദാണ് ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്നത്. വീരു ഭായ്, നിങ്ങൾ ബാറ്റിങ്ങിനൊപ്പം പാട്ടും പാടുന്നുണ്ടോ?’ – എന്ന് യാസിർ വിളിച്ചു ചോദിച്ചു. ഉണ്ട് എന്ന് ഞാൻ മറുപടി കൊടുത്തു. അങ്ങനെയെങ്കിൽ കിഷോർ കുമാറിന്റെ ഒരു പാട്ട് പാടാൻ യാസിർ ആവശ്യപ്പെട്ടു. ഞാൻ പാടിക്കൊടുത്തു'-സെവാഗ് പറയുന്നു.