തിരുവനന്തപുരം: സംസ്ഥാന കേഡറിലെ ഉത്തരേന്ത്യക്കാരനായ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണവുമായി വനിതാ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ . അർദ്ധരാത്രിയിലും പുലർച്ചെയും വാട്സ്ആപ്പിൽ അനാവശ്യ സന്ദേശങ്ങൾ അയയ്ക്കുകയും പല നമ്പരുകളിൽ നിന്ന് ഫോൺ വിളിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം.
അസിസ്റ്റന്റ് കളക്ടർ പദവിയുള്ള രണ്ട് യുവ ഉദ്യോഗസ്ഥകളടക്കം അഞ്ചു പേർ പരാതിയുമായി സർക്കാരിനെ സമീപിച്ചു. തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും പരാതികളുയർന്നിട്ടുണ്ട്. ഒരു സുപ്രധാന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ, പ്രളയകാലത്ത് ഉത്തരേന്ത്യക്കാരിയായ യുവ ഉദ്യോഗസ്ഥയെ രാത്രി പന്ത്രണ്ടരയ്ക്ക് വ്യത്യസ്ത നമ്പരുകളിൽ നിന്ന് വിളിച്ചതിനെതിരെ അവർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പരാതിപ്പെട്ടിരുന്നു.
മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദേശവും അതിന് നൽകിയ മറുപടിയും അവർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. രാത്രി 10.32ന് വിളിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ താൻ നൽകിയെന്നും 12.30ന് മറ്റൊരു നമ്പരിൽ നിന്ന് വിളിച്ചെന്നുമാണ് ഈ ഉദ്യോഗസ്ഥയുടെ പരാതി. പത്തരയ്ക്ക് ചോദിച്ച അതേ വിവരങ്ങളാണ് വീണ്ടും ആവശ്യപ്പെട്ടത്. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളെക്കുറിച്ചടക്കം അശ്ലീല സംഭാഷണങ്ങളുണ്ടായെന്നും പരാതിയിലുണ്ട്.
ഒരു വീഡിയോ കോൺഫറൻസിനിടെ ഈ ഉദ്യോഗസ്ഥൻ, പരാതി ഉന്നയിച്ച വനിതാ ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തി. പക്ഷേ, വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത കളക്ടർമാർ അടക്കമുള്ളവർ കരുതിയത് മുതിർന്ന ഉദ്യോഗസ്ഥൻ പരുഷമായി പെരുമാറിയതിന് ക്ഷമാപണം നടത്തിയെന്നാണ് .ഇതിനു പിന്നാലെ, രണ്ട് വനിതാ ഐ.എ.എസുകാരെ ഈ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചും മാപ്പപേക്ഷിച്ചു.
ഐ.എ.എസുകാരികൾ ഇത് റെക്കാഡ് ചെയ്ത് ഉന്നതർക്ക് കൈമാറിയെന്നാണ് വിവരം.വനിതാ ഐ.എ.എസുകാർ പരാതിയുമായെത്തിയതോടെ സംസ്ഥാന സർവീസിലെ ചില വനിതാ ഉദ്യോഗസ്ഥരും ഇയാൾക്കെതിരെ ആരോപണമുന്നയിച്ചിട്ടുണ്ട്.
രണ്ട് വർഷമായി തങ്ങളോട് മോശമായി പെരുമാറുന്നതായാണ് പരാതി. മുതിർന്ന ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ഐ.എ.എസുകാരുടെ സംഘടനയുടെ നിലപാട്. എന്നാൽ ,കേഡർ മാറ്റിയോ മറ്റ് സംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയോ പ്രശ്‌നം പരിഹരിക്കാൻ ശ്രമമുണ്ട്.