അടിമാലി : ദേവിയാർ കോളനി പുറ്റുമഠത്തിൽ മുരളിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ വാളറദേവിയാർ കോളനി സ്രാമ്പിക്കൽ ആഷിക്കിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ മുരളിയെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു വരും വഴിയാണ് മരിച്ചത്. പോസ്റ്റ് മോർട്ടത്തിൽ, ചെറു വാഹനം തട്ടിയതാണ് മരണ കാരണമെന്നു സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് സിഐ പി.കെ. സാബു, എസ്ഐ അബ്ബാസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആഷിക് അറസ്റ്റിലായത്. ഓട്ടം പോയി തിരികെ വരുമ്പോൾ റോഡരികിൽ കിടന്ന മുരളിയുടെ ദേഹത്തു കൂടി വാഹനം കയറി ഇറങ്ങുകയായിരുന്നു.
രാത്രിയായതിനാലും വാഹനത്തിന്റെ വെളിച്ചക്കുറവും കാരണം റോഡരികിൽ കിടന്ന ആളെ കാണാൻ കഴിഞ്ഞില്ല. ഇതാണ് അപകടത്തിന് കാരണമായതെന്നു പറയുന്നു. ആഷിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.