ഇടുക്കി :വട്ടവടയില്‍ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. സഹായം അഭ്യർഥിച്ച് വീട്ടുകാർ വിളിച്ചിട്ടും ആരോഗ്യ വകുപ്പ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് നാട്ടുകാർ പ്രാഥമികാരോഗ്യ കേന്ദ്രം ഉപരോധിച്ചു.
അമ്പത്തിരണ്ടുകാരി കൃഷ്ണമ്മയ്ക്ക് കൃത്യസമയത്ത് വൈദ്യസഹായം നല്‍കിയില്ലെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. കോവിലൂർ കോളനിയിൽ ജയറാമിന്റെ ഭാര്യ കൃഷ്ണമ്മ വ്യാഴാഴ്ച്ച രാത്രി 9 മണിക്കാണ് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്.
അന്നു വൈകിട്ട് 3 ന് ഇവർ വട്ടവട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കോവിഡ് വാക്സീന്‍ സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് 100 മീറ്റർ മാത്രം ദൂരെയാണ് ഇവരുടെ വീട്.
രാത്രി ശ്വാസം മുട്ടൽ അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ചെയ്തതിനെ തുടർന്ന് ബന്ധുക്കൾ ആഴുപത്രിയില്‍ നേരിട്ടെത്തി സഹായം അഭ്യർഥിച്ചെങ്കിലും ആരും വരാൻ തയാറായില്ലെന്നാണ് ആക്ഷേപം. ആംബുലൻസും ലഭിച്ചില്ല.
ഇതേത്തുടർന്ന് നാട്ടുകാര്‍ രാവിലെ സംഘടിച്ചെത്തി ആശുപത്രി ഉപരോധിച്ചു. പൊലീസ് എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. വാക്സീന്‍ കുത്തിവച്ചതിനെ തുടര്‍ന്നാണ് കൃഷ്ണമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും നാട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൃഷ്ണമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.