ഇടുക്കി: അമ്മയെ ഇനിയും കഷ്ടപ്പെടുത്താതിരിക്കാൻ ഐഇഎൽടിഎസ് പാസായി വിദേശത്തു ജോലിക്കു പോകണമെന്നായിരുന്നു സജോമോന്റെ ആഗ്രഹം. തൂവൽ അരുവിയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽ മരിച്ച മുരിക്കാശേരി പാട്ടത്തിൽ സജോമോൻ (20) ഇന്ന് ഐഇഎൽടിഎസ് പഠനത്തിനു ചേരാനിരിക്കെയാണ് നാടിനെ കണ്ണിരിലാഴ്ത്തി ദുരന്ത വാർത്ത എത്തിയത്.
പകൽ രണ്ടിടത്തു ജോലിക്കു പോയാണു സിജോമോൻ ഐഇഎൽടിഎസിനു ചേരാൻ പണം സ്വരൂപിച്ചത്. ഇന്നു ക്ലാസ് ആരംഭിക്കുന്നതിനാൽ അപ്പം നിർമാണ ശാലയിലെയും മുരിക്കാശേരിയിലെ വസ്ത്ര വ്യാപാരശാലയിലെയും ജോലി ഞായറാഴ്ച ഉപേക്ഷിച്ചിരുന്നു.
സജോയ്ക്ക് ഒന്നര വയസ്സുള്ളപ്പോൾ പിതാവ് സാബു മരത്തിൽ നിന്നു വീണു മരിച്ചു. പിന്നീട് മുരിക്കാശേരിയിലെ ബേക്കറിയിൽ ജോലി ചെയ്താണ് അമ്മ ജോളി സജോയെയും, സഹോദരി സജോമിയെയും പഠിപ്പിച്ചത്. സജോമി നഴ്സിങ് വിദ്യാർഥിനിയാണ്.
സ്വന്തമായി ജോലി സമ്പാദിച്ചശേഷം അമ്മയുടെ ജോലി നിർത്തിച്ച് നല്ലൊരു വീടും നിർമിക്കണമെന്നതായിരുന്നു സജോയുടെ സ്വപ്നം. ഇപ്പോൾ താമസിക്കുന്നത് കുടുംബവീട്ടിലാണ്. ക്ലാസ് തുടങ്ങുന്നതിനു മുൻപ് യാത്ര പോകണമെന്ന ആഗ്രഹത്തിലാണ് ബന്ധുക്കളോടൊപ്പം തൂവൽ വെള്ളച്ചാട്ടത്തിൽ എത്തിയത്.
അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർഥി ഇഞ്ചനാട്ട് ടോണി വീടുമായി സജോയുടെ വീടിനു 100 മീറ്റർ മാത്രമാണ് അകലം. അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് 2 കുടുംബങ്ങളും.