കൊറോണ വൈറസ് തീർത്ത പ്രതിസന്ധികളെ മറന്ന് ഫുട്‍ബോൾ മടങ്ങിവരികയാണ്. ജർമൻ ബുണ്ടസ് ലീഗയ്ക്ക് പിന്നാലെ സീസൺ തുടരാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. എന്നാൽ കാര്യങ്ങൾ അത്ര സിംപിളാകില്ല. പരീശീലനത്തിന് വരില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ചില താരങ്ങൾ.
പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനെതിരെ പരസ്യമായി തന്നെ നിലപാട് അറിയിക്കാൻ മാഡ് കാണിക്കാത്ത ആളാണ് വാറ്റ്ഫോഡ് നായകൻ ട്രോയ് ഡീനി. ഡീനിക്ക് പുറമെ കൂടുതൽ വാറ്റ്‌ഫോഡ് താരങ്ങളും നിലപാട് ആവർത്തിച്ചു. അതിനിടയിലാണ് ക്ലബ്ബിലെ മൂന്ന് താരങ്ങളുടെ കൊവിഡ് പരിശോധന പോസിറ്റവായത്. പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള ചർച്ചകളുടെ ഗതി മാറ്റിയ സംഭവമാണിത്.
ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോളോ കാന്റെയും പരിശീലനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. എന്നാൽ വാറ്റ്‌ഫോഡ് താരങ്ങളെ പോലെ പരസ്യ പ്രതികരണം നടത്താൻ കാന്റെ തയാറായില്ല. ലോകകപ്പ് ജേതാവിന് പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ക്ലബിന്റെ അനുമതിയും ലഭിച്ചു.
എന്നാൽ പരിശീലനത്തിൽ പങ്കെടുക്കാത്ത താരങ്ങളോട് ലിവർപൂൾ നായകൻ ജോർഡൻ ഹെൻഡേഴ്‌സൺ പറയുന്നത് മറ്റൊരു കാര്യമാണ്. " അവരുടെ തീരുമാനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. ഓരോരുത്തരും അവരവരുടേതായ സാഹചര്യങ്ങളിലാണ് ഉള്ളത്. ആത്യന്തികമായി സുരക്ഷിതരല്ല എന്ന് തോന്നുന്ന ഒരാളെയും നിർബന്ധക്കുന്നത് ശരിയല്ല. അവരോട് എനിക്ക് ബഹുമാനമേ ഉള്ളൂ. എന്നാൽ ഇതിനൊക്കെ ഇടയിൽ പരിശീലനത്തിനെത്തിയ മറ്റ് താരങ്ങളോട് അവരും ഇതേ ബഹുമാനം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു," ഹെൻഡേഴ്‌സൺ പറഞ്ഞു.