ന്യൂഡല്‍ഹി: ദൈവത്തിന് കഴിയാത്ത കാര്യങ്ങള്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് വേണ്ടി ഒരു പാര്‍ലമെന്റ് അംഗത്തിന് ചെയ്യാന്‍ കഴിയുകയെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. ബുലന്ദ്ഷഹറില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൈവമാണ് വലിയ വിഡ്ഢി. നമ്മളെ ഈ ലോകത്തേക്ക് അയച്ച ദൈവമാണ് നമുക്ക് ഭക്ഷണം തരേണ്ടത്. വസ്ത്രവും വീടും തൊഴിലും വിദ്യാഭ്യാസവും എല്ലാം തരേണ്ടതിന്റെ ഉത്തരവാദിത്തം ദൈവത്തിനാണ്,’ മഹേഷ് ശര്‍മ്മ പറഞ്ഞു.
‘ഇന്ന് യുപിയിലെ ബല്ലിയയില്‍ ഉളള ജനങ്ങള്‍ക്ക് പോലും ഭക്ഷണം ലഭിക്കുന്നില്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ സൗജന്യമായി കിട്ടുന്ന ഉച്ചഭക്ഷണം കഴിച്ചാണ് വിശപ്പ് അടക്കുന്നത്. ബാക്കിയുളളവര്‍ പട്ടിണി കിടക്കുന്നു. നമ്മളെ പടച്ച ദൈവത്തിന് നമ്മുടെ കാര്യങ്ങള്‍ ചെയ്ത് തരാന്‍ ആവുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു എംപിക്ക് സാധിക്കുക,’ ശര്‍മ്മ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറില്‍ നിന്നുളള എംപിയാണ് ഇദ്ദേഹം. ശർമ്മയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ പട്ടിണിയിലാക്കി കൈയൊഴിയുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.