ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തെച്ചൊല്ലി അനിശ്ചിതത്വം. നാലാം ടെസ്റ്റ് നടക്കേണ്ട ബ്രിസ്ബണ്‍ ഉള്‍പ്പെടുന്ന ക്വീന്‍സ്ലാന്‍ഡിലെ ഭരണകൂടം അവിടെയെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇന്ത്യന്‍ ടീം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണിത്.
ബ്രിസ്ബണിലെത്തുമ്പോള്‍ ടീമുകള്‍ ഒരിക്കല്‍ക്കൂടി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ടീമിന് ഈ നിര്‍ദ്ദേശം സ്വീകാര്യമല്ല.
എന്നാല്‍ നിയമം അനുസരിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യന്‍ ടീം വരേണ്ടതില്ലെന്ന് ക്വീന്‍സ്ലാന്‍ഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ക്വീന്‍സ്ലാന്‍ഡ് കായികമന്ത്രിയും ഇന്ത്യയുടെ ആവശ്യം തള്ളി. ഷെഡ്യൂൾ പ്രകാരം ജനുവരി 15നാണ് ഗാബ സ്റ്റേഡിയത്തിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകേണ്ടത്.