ഡൽഹി: പതിനെട്ടുകാരിയായ ഐഐടി വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൽഹി ഐഐടി ക്യാംപസിനുള്ളിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ സംശയമൊന്നുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
പഠനം കൊണ്ടുള്ള സമ്മർദ്ദത്തിലായിരുന്നു മകളെന്നാണ് വിദ്യാർഥിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്, മരണദിവസം മകൾ വിളിച്ചിരുന്നു. അതനുസരിച്ച് മകളുടെ അടുത്തെത്തി ഉച്ചവരെ മകൾക്കൊപ്പം കഴിഞ്ഞ ശേഷമാണ് മടങ്ങിവന്നതെന്നാണ് അമ്മയുടെ മൊഴി. വൈകുന്നരത്തോടെയാണ് പെൺകുട്ടി മരിക്കുന്നത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ഗാർഡ് താഴേക്ക് പതിച്ച വിദ്യാർഥിയെ കണ്ടെത്തുകയായിരുന്നു.
നവംബർ 8 ന് വൈകുന്നേരം ആറ് മണിയോടെ ഐഐടി ട്രോമ കെയറിൽ നിന്നാണ് പൊലീസിനെ വിവരമറിയിക്കുന്നത്. വിദ്യാർഥിയെ ഗുരുതര പരിക്കുകളോടെ അവിടെ പ്രവേശിപ്പിച്ചെന്നും വൈകാതെ മരണമടഞ്ഞുവെന്നുമായിരുന്നു അറിയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഹോസ്റ്റലിലെ സിസിറ്റിവിയിൽ നിന്ന് പെൺകുട്ടി ഒറ്റയ്ക്ക് മുകളിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. പോസ്റ്റുമോർട്ട് റിപ്പോർട്ട് വന്നശേഷം കൂടുതൽ വിശദാംശങ്ങൾ അറിയുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.