ചെന്നൈ: വിട പറഞ്ഞ പ്രിയസുഹൃത്ത് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇടറുന്ന വാക്കുകളോടെ സംഗീത സംവിധായകന്‍ ഇളയരാജയുടെ യാത്രാമൊഴി.
ഇളയരാജയുടെ വാക്കുകള്‍: "ബാലു വേഗം എണീറ്റു വാ... നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞത് നീ കേട്ടില്ല. നീ പോയി... എങ്ങോട്ടാണ് പോയത്? ഗന്ധര്‍വന്മാര്‍ക്കായി പാടാന്‍ പോയതാണോ? ഇവിടെ ലോകമൊന്നാകെ ശൂന്യമായിപ്പോയിരിക്കുന്നു. എനിക്കൊന്നും മനസിലാകുന്നില്ല. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. പറയാന്‍ വിശേഷങ്ങളില്ല... എന്തു പറയണമെന്നു പോലും അറിയില്ല. എല്ലാ ദുഃഖങ്ങള്‍ക്കും ഒരു അളവുണ്ട്. ഇതിന് അളവില്ല.".
സംഗീതം ചേർത്ത് വെച്ച സൗഹൃദമായിരുന്നു ഇളയരാജയുടേയും ബാലസുബ്രഹ്മണ്യത്തിന്റേയും. സംഗീത ട്രൂപ്പിൽ ആരംഭിച്ച ബന്ധമായിരുന്നു എസ്പിബിയുടേയും ഇളരാജയുടേയും. ഇളയരാജ ഹാർമോണിയ സംഗീതത്തിൽ നിരവധി ഗാനങ്ങളായിരുന്നു എസ്പിബി ആലപിച്ചത്. രാജ, ബാലു കൂട്ട്കെട്ട് ഒന്നിച്ചതോടെ ഇന്ത്യൻ സിനിമ സംഗീത ലോകത്ത് മറ്റൊരു ചരിത്ര ജനിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് 1.04 ഓടെയാണ് എസ്‌പിബിയുടെ മരണം സ്ഥിരീകരിച്ചത്. 74 വയസ്സായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ചെന്നൈ നൂങ്കംപാക്കത്തെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാളെ പരിമിതമായ സമയം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുമെങ്കിലും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല