നിലമ്പൂര്‍ : ഭൂദാനത്ത് ദൗർഭാഗ്യം മണ്ണിടിച്ചിലായി പെയ്തിറങ്ങിയപ്പോള്‍ മണ്ണിനടിയില് പെട്ടൊടുങ്ങിയത് 59 പേർ. ഇതിൽ ലഭിച്ചത് 48 പേരുടെ മൃതദേഹങ്ങള്‍.മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കില്‍ സംസ്കാരചടങ്ങുകള്‍ വേണ്ട രീതിയില്‍ നടത്തണമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.
ഭൂദാനത്ത് 41 പേരുടെ മൃതദേഹങ്ങള്‍ അർഹിക്കുന്ന ആദരവോടെ സംസ്കരിച്ചത് സേവാഭാരതിയുടെ നേതൃത്വത്തിലാണ്. ആ സംഘത്തെ നയിച്ചത് എൻ. അശോക് കുമാറായിരുന്നു. ദുരന്തത്തില് വിറങ്ങലിച്ച് നിന്ന ആ നാട്ടില്‍ മൃതദേഹങ്ങള്‍ യഥാവിധി സംസ്കരിക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു. അതും പല കുടുംബത്തിലേയും ഭൂരിഭാഗം അംഗങ്ങളും ഓർമയായ സാഹചര്യത്തില്‍ സംസ്കാരത്തിൻറെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്നത് വലിയൊരു ചോദ്യം തന്നെയായിരുന്നുവെന്ന് അശോക് കുമാർ പറയുന്നു.
പലരുടേയും ചിതയ്ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവർത്തകരാണ്. എട്ടു പേരെ വരെ സംസ്കരിച്ച ദിവസം ഉണ്ടായിരുന്നു. ഒരാളുടെ മൃതദേഹം 2 ഭാഗങ്ങളായി 2 ദിവസങ്ങളിലായാണ് ലഭിച്ചത്. ഇത് എല്ലാം വലിയ മാനസിക വിഷമം തന്നെയാണ് നല്‍കിയിരുന്നത്. മരിച്ചവരെല്ലാം പ്രിയപ്പെട്ടവരാണ്. ആരും അന്യരല്ല. എല്ലാം സ്വന്തം ആളുകളാണെന്ന ചിന്തയിലാണ് ഈ കർമങ്ങളെല്ലാം നിർവഹിച്ചത്.
41 മൃതദേഹങ്ങില്‍ 39 പേരുടേയും സംസ്കാരം എടക്കര പൊതു ശ്മശാനത്തിലാണ് നടത്തിയത്. ഇത്രയും മൃതദേഹങ്ങള്‍ ഭൂദാനം പൊതുശ്മശാനത്തില്‍ സംസ്കരിക്കുക എന്നത് ആ ഘട്ടത്തില്‍ പ്രായോഗികം ആയിരുന്നില്ല.
ഒരു തരത്തില്‍ മരണങ്ങളില്‍ വിറങ്ങലിച്ചുപോയ ആ നാട്ടില്‍ ഇത്രയും അധികം മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങുകള്‍ കൂടി നടന്നിരുന്നെങ്കില്‍ അത് കാണുന്നവരില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക ആഘാതം സങ്കല്‍പിക്കാവുന്നതിലും അധികമായേനെയെന്നും അശോക് കുമാറിന് അഭിപ്രായമുണ്ട്.