ഡല്‍ഹി: ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 7,466 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് കൊവിഡ് പിടിപ്പെട്ടവരുടെ എണ്ണം 1,65,799 ആയി വർധിച്ചു. ഇതിൽ 71,106 പേരുടെ രോഗം ഭേദമായി.
ആകെ 4706 പേരാണ് മരിച്ചത്. ചൈനയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഉയർന്ന മരണ സംഖ്യയാണിത്. നാല് സംസ്ഥാനങ്ങളിൽ 15,000 ത്തിലധികം രോഗികളുണ്ട്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 59,000 കടന്നു. സംസ്ഥാനത്ത് മരണസംഖ്യ രണ്ടായിരത്തോട് അടുത്തു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലുമാണ് കൂടുതൽ പേരും മരിച്ചത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 35 ഇടങ്ങളിലാണ് കൊവിഡ് കണ്ടെത്തിയത്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദീപിൽ കേസുകളില്ല.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 59,546 പേർക്കാണ് രോഗമുള്ളത്. 1982 പേർ മരിച്ചു. തമിഴ്നാട്ടിൽ 19,372 പേർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. 145 പേരാണ് മരിച്ചത്. ഡൽഹിയിൽ 16281 പേർക്കും ഗുജറാത്തിൽ 15562 പേർക്കും രോഗമുണ്ട്.
ആന്ധ്രാ പ്രദേശിൽ 3251, ബീഹാറിൽ 3296, ഹരിയാനയിൽ 1504, കശ്മീരിൽ 2036, കർണാടകത്തിൽ 2533, കേരളത്തിൽ 1088, മധ്യ പ്രദേശിൽ 7453, ഒഡീഷയിൽ 1660, പഞ്ചാബിൽ 2158, രാജസ്ഥാനിൽ 8067, തെലങ്കാനയിൽ 2256, ഉത്തർ പ്രദേശിൽ 7170, ബംഗാളിൽ 4536 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം.
കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 68 വയസ്സായിരുന്നു. ഇന്ന് രാവിലെ രണ്ട് മണിക്കായിരുന്നു മരണം. കടുത്ത പ്രമേഹ രോഗിയായിരുന്നു. ഇതോടെ കേരളത്തിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.