ഡല്‍ഹി : ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ആദായനികുതി പരിധിയില്‍ വരുത്തിയ ഇളവ് വെറും തട്ടിപ്പ് മാത്രം.
അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്കും ആറര ലക്ഷം രൂപയില്‍ താഴെ മാത്രം വരുമാനമുള്ള ശമ്പളക്കാര്‍ക്കും മാത്രമാണ് നിലവിലെ ആനുകൂല്യം ലഭിക്കുക. നികുതി പരിധി കുറച്ചെങ്കിലും നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ ധനമന്ത്രി തയ്യാറാകാത്തതാണ് ഇത് വെറും തട്ടിപ്പായി മാറുന്നുവെന്നതിനു തെളിവ്.
5 ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ അവരുടെ രണ്ടര ലക്ഷം മുതലുള്ള വരുമാനങ്ങള്‍ക്കും നിലവിലുള്ള പ്രകാരം നികുതി അടയ്ക്കണം എന്നതാണ് സാഹചര്യ൦.
അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന ടാക്സ് റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഇത് അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക . അതിന് മുകളിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം
5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ നിലവിലുള്ള 20 ശതമാനം നികുതിയിൽ മാറ്റമില്ല. പത്തു ലക്ഷം രൂപയ്ക്കു മേൽ വരുമാനമുള്ളവർ നിലവിൽ നൽകുന്ന 30 ശതമാനം നികുതിയിലും മാറ്റമില്ല. പിന്നെങ്ങനെ ആദായനികുതി ഇളവ് ഗുണം ചെയ്യും എന്നതാണ് ഉയരുന്ന ചോദ്യം.
പ്രൊവിഡന്റ് ഫണ്ടുകൾ, ഇൻഷുറൻസ് തുടങ്ങിയവയിലുള്ള നിക്ഷേപങ്ങളിലൂടെ (1.5 ലക്ഷം രൂപവരെ) 6.5 ലക്ഷം രൂപ വരെയുള്ള ശമ്പളവരുമാനത്തെ നികുതി വലയിൽ നിന്നൊഴിവാക്കാനാകും എന്നതും മാത്രമാണ് നികുതിദായകർക്കു മെച്ചമാകുക.
നികുതിവലയിൽ നിന്ന് ഒഴിവാകുമെങ്കിലും 2.5 ലക്ഷത്തിലേറെ വരുമാനമുള്ളവർ നിലവിലേതു പോലെ റിട്ടേൺ ഫയൽ ചെയ്യണമെന്നതിൽ മാറ്റമുണ്ടാകില്ല. അഞ്ചു ലക്ഷം രൂപ വരെ ആദായനികുതി ഇളവ് എന്നത് വഴി ഈ തുകവരെയുള്ള വരുമാനക്കാർക്ക് നിലവിലെ 12,500 രൂപയുടെ നികുതി ബാധ്യത ഒഴിവാകുന്നുവെന്നു മാത്രമേ ഫലത്തിൽ അർഥമാക്കേണ്ടതുള്ളൂ.
അഞ്ചു ലക്ഷം രൂപ വരെ മാത്രം വാർഷിക വരുമാനമുള്ളവർക്ക് നികുതിയിളവ് സഹായകമാകുമെങ്കിലും അതിലേറെ ശമ്പളമുള്ളവർക്ക് 2.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ മുൻപ് ഏർപ്പെടുത്തിയ അഞ്ചു ശതമാനം നികുതിയിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് (നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങളിലുള്ള 1.5 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തിയാൽ) അദ്ദേഹം വിശദീകരിച്ചു.
നിലവിൽ അഞ്ചു ലക്ഷം രൂപ വരെയുളള ശമ്പളവരുമാനക്കാർക്ക് നൽകി വരുന്ന 2,500 രൂപ നികുതിയിളവ് 12,500 ആക്കുക മാത്രമാണ് ധനമന്ത്രി പുതിയ നിർദ്ദേശത്തിലൂടെ ചെയ്തിരിക്കുന്നത്.
ഫലത്തിൽ നിലവിൽ 3.5 ലക്ഷം രൂപ വരെ ശമ്പളവരുമാനക്കാർക്കു ലഭിക്കുന്ന നികുതി ഇളവ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ നികുതി ഇളവുള്ള നിക്ഷേപങ്ങൾ (1.5 ലക്ഷം രൂപ വരെ) കൂടി കുറയ്ക്കുമ്പോൾ അഞ്ചു ലക്ഷം രൂപയ്ക്കു താഴെ വരുമാനമുള്ളവർക്കു മാത്രം ലഭിക്കും.
ഇതിനായി ആദായ നികുതി ചട്ടത്തിലെ 87 എ വകുപ്പിൽ ഭേദഗതി വരുത്താനാണ് നിർദ്ദേശം. ഇതു നടപ്പാകണമെങ്കിൽ ജൂലൈയ്ക്കു മുൻപ് അത് ലോക്സഭ കൂടി പാസാക്കേണ്ടതുണ്ട്. പൊതുതിരഞ്ഞെടുപ്പിനു ശേഷം വരുന്ന കേന്ദ്ര സർക്കാരാകും ഇതിൽ തീരുമാനമെടുക്കുക.