ഡല്‍ഹി : കേന്ദ്ര ബജറ്റിൽ ആദായ നികുതി പരിധി ഇരട്ടിയാക്കുമെന്ന അഭ്യൂഹം ശക്തം. അതായത്, നിലവിലുള്ള രണ്ടര ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം രൂപയായി ഉയർത്തുമെന്നാണ് പ്രതീക്ഷ . അതായത്, 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി കൊടുക്കേണ്ടി വരില്ല. അതുണ്ടായില്ലെങ്കില്‍ പോലും മൂന്നു ലക്ഷം രൂപയായി ഉയർത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.
മോഡി പ്രധാനമന്ത്രിയാകുന്നതിന് മുന്‍പുള്ള പ്രഖ്യാപനം ഇത് 7 - 8 ലക്ഷം രൂപയാക്കി ഉയര്‍ത്തണം എന്നതായിരുന്നു. ആദ്യം ജനം തങ്ങള്‍ ആദായമുള്ളവരാണ് എന്ന് സ്വയം സമ്മതിക്കട്ടെ എന്നായിരുന്നു മോഡിയുടെ നയം.
എന്നാല്‍ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റില്‍ ആദായ നികുതി പരിധി രണ്ടര ലക്ഷം രൂപയായി മാത്രമാണ് ഉയർത്തിയത്, 2014-ൽ. അതുവരെ രണ്ടു ലക്ഷം രൂപയായിരുന്നു പരിധി.
വിപണിയിൽ ഉണർവുണ്ടാക്കാൻ ആദായ നികുതി പരിധി അഞ്ച് ലക്ഷമായും 80സി പ്രകാരമുള്ള ആനുകൂല്യം രണ്ടര ലക്ഷം രൂപയായും ഉയർത്തണമെന്നാണ് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളത്. ഉപഭോക്തൃ വിലസൂചികയ്ക്ക് അനുസൃതമായി ആദായനികുതി പരിധി പരിഷ്കരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. പക്ഷേ സര്‍ക്കാരുകള്‍ അത് കാര്യമായി പരിഗണിക്കാതെ നാമമാത്രമായി മാത്രം ഉയര്‍ത്തി തടിതപ്പുകയാണ് ചെയ്യുന്നത്.
ആദായ നികുതി പരിധി ഉയർത്തുന്നതിനൊപ്പം നികുതി ഇളവ് ലഭിക്കാനുള്ള നിക്ഷേപങ്ങളുടെ പരിധിയും ഉയർത്തുമെന്നാണ് സൂചന. ‘80സി’ പ്രകാരം നിലവിൽ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും ചെലവുകൾക്കുമാണ് ഇളവുള്ളത്. ഇത് രണ്ടു ലക്ഷമെങ്കിലുമായി ഉയർത്തുമെന്ന് കരുതുന്നു.
ആദായ നികുതി പരിധി ഉയർത്തിയാൽ, നികുതി സ്ലാബുകളിലും മാറ്റം വരും. നിലവിൽ രണ്ടര മുതൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ചു ശതമാനവും 5-10 ലക്ഷം വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിനു മേലെ 30 ശതമാനവുമാണ് നികുതി. ഇതിൽ മാറ്റം വന്നാൽ, മുതിർന്ന പൗരന്മാരുടെ നികുതി ഘടനയിലും മാറ്റമുണ്ടാകും. നിലവിൽ 60 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് മൂന്നു ലക്ഷം രൂപ വരെ നികുതി ഇല്ല. 80 വയസ്സിനു മുകളിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് നികുതി ഒഴിവ്.