ഡല്‍ഹി: അതിർത്തിയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച ഫലം കാണുന്നു. അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിൻവലിക്കാൻ സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കിഴക്കൻ ലഡാക്കിലെ മുഴുവൻ സംഘർഷമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചർച്ച ചെയ്തെന്നും ഇക്കാര്യത്തിൽ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാൻ ധാരണയായെന്നും കരസേന അറിയിച്ചു.
ഇന്നലെയാണ് ഇരുസൈന്യത്തിലേയും കമാൻഡിംഗ് ഓഫീസർമാർ ചേർന്ന് സംഘർഷം പരിഹരിക്കാനായി ചർച്ച ആരംഭിച്ചത്. പതിനൊന്ന് മണിക്കൂറോളം നീണ്ട ചർച്ചയുടെ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകൾ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യൻ സൈന്യവും അതിർത്തിയിൽ തമ്പടിച്ചത്.
നേരത്തെ ജൂൺ ആറിന് നടന്ന കമാൻഡിംഗ് ഓഫീസർമാരുടെ ചർച്ചയിൽ തർക്കമേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിച്ചു. പിന്നീട് ഗൽവാനിൽ നിന്നും ഇരുവിഭാഗവും പിന്നോട്ട് പോയെങ്കിലും പാഗോംഗ് തടാകത്തെ ചുറ്റി നൂറുകണക്കിന് ഇൻഡോ - ചീന സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്.