ഡൽഹി: പാംഗോങ് തടാകത്തോടു ചേർന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും വരച്ചുചേർത്ത് ചൈന. ഫിംഗർ 4നും ഫിംഗർ 5നും ഇടയ്ക്കായി ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലയിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. 81 മീറ്റർ നീളവും 25 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇവ വ്യക്തമായി കാണുന്നുണ്ട്. അതേസമയം, അതിർത്തിയിൽ ചൈന ഇത്തരമൊരു നീക്കം നടത്തുന്നതായി സ്ഥിരീകരിക്കാനാവില്ലെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചു.
ടിബറ്റിലെ ചൈനീസ് സേന കമാൻഡർ വാങ് ഹാജിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ – ചൈന അതിർത്തിയോടു ചേർന്ന് ചൈനീസ് അക്ഷരങ്ങൾ വരയ്ക്കുന്നതിന്റെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പ്ലാനറ്റ് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് മേഖലയിൽ ചൈനീസ് സേനയുടെ വൻ ഏകീകരണമാണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം ഇവിടെ നടത്തിയിരുന്ന പട്രോളിങ് മേയിൽ നിർത്തിയിരുന്നു.
ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലകളിൽ 186 കുടിലുകളും ടെന്റുകളുമൊക്കെ സ്ഥാപിച്ചിട്ടുള്ളതായിട്ടാണ് വിലയിരുത്തൽ. തടാകത്തിന്റെ കരയ്ക്കു പുറമേ പാംഗോങ്ങിൽ എട്ടു കിലോമീറ്റർ ഉള്ളിലേക്കു കയറിയാണിത്. ഫിംഗർ 5നോടു ചേർന്ന് രണ്ട് ഇന്റർസെപ്റ്റർ വിമാനം കിടക്കുന്നതും ഫിംഗർ 4ൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതും നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ഫിംഗർ 1ലേക്കും ഫിംഗർ 3ലേക്കും ചൈനീസ് സേന നീങ്ങുന്നതും സൈറ്റലൈറ്റ് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.