ഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനെട്ടായി ഉയർന്ന സാഹചര്യത്തിൽ മരുന്നുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. പാരസെറ്റമോൾ ഉൾപ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവ കയറ്റുമതി ചെയ്യുന്നതിനാണ് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തിയത്. മരുന്നുകളുടെ ഉത്പാദനത്തിൽ കുറവ് വന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇന്ത്യയിൽ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉണ്ടാക്കുന്ന മരുന്നുകളുടെ അസംസ്‌കൃത വസ്‌തുക്കളുടെ മുക്കാൽ ഭാഗവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ ചൈനയിലെ ഫാക്ടറികളെല്ലാം അടച്ചതോടെ ഇന്ത്യയിൽ മരുന്നു നിർമാണം കുറഞ്ഞു. അതേസമയം, ആഭ്യന്തര ആവശ്യത്തിന് മൂന്ന് മാസത്തേക്ക് വേണ്ട മരുന്നുകളുടെ സ്റ്റോക്ക് രാജ്യത്തുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽത്തന്നെ ഇന്ത്യയുടെ ഈ തീരുമാനത്തെ ആശങ്കയോടെയാണ് മറ്റ് രാജ്യങ്ങൾ കാണുന്നത്. ആഗോളതലത്തിൽ മരുന്നുകൾക്ക് വില കൂടുമോ എന്നാണ് അവരുടെ പേടി. വൈറസ് ബാധിതരെ ചികിത്സിക്കുന്ന മരുന്നുകളുടെ കുറവ് ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
അതേസമയം, ഇതിനോടകം 64 രാജ്യങ്ങളിൽ കൊറോണ വ്യാപിച്ചു കഴിഞ്ഞു. മരണ സംഖ്യ മൂവായിരത്തിലെത്തി. 85,000ത്തിൽപ്പരം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ ആഗോളതലത്തിൽ പടരുന്ന സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും വിദേശയാത്ര വിലക്കിയിരിക്കുകയാണ്. വൈറസ് ബാധിത മേഖലകളിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് മിക്ക രാജ്യങ്ങളും അറിയിച്ചു കഴിഞ്ഞു.