ന്യൂഡൽഹി∙ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്റെയും പിന്തുണയോടെ ലോക്സഭ പാസാക്കി. 323 പേരാണ് ബില്ലിനെ അനുകൂലിച്ചപ്പോള്‍ എതിര്‍ക്കാന്‍ 3 പേർ മാത്രമായിരുന്നു സഭയില്‍ ഉണ്ടായിരുന്നത്.
ബില്‍ രാജ്യസഭ നാളെ പരിഗണിക്കും. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോത്താണ് ബില്‍ അവതരിപ്പിച്ചത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയ ശേഷമാണു സംവരണ ബില്‍ ലോക്സഭ പരിഗണിച്ചത്. ബില്‍ വീണ്ടും സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ ആവശ്യം നിഷേധിച്ചതോടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്ക്കരിച്ചു. കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ ലക്‌ഷ്യം വച്ചായിരുന്നു ബില്‍ എങ്കിലും ആ കടമ്പ കോണ്‍ഗ്രസ് തന്ത്രപരമായി അതിജീവിച്ചു .