കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് വിളിക്കപ്പെട്ട ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 81/2 എന്ന നിലയിൽ. ഓപ്പണർ മായങ്ക് അഗർവാളും (43*) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (8*) ക്രീസിലുണ്ട്.
ടീമിൽ നിലനിൽപ്പിനായി പോരാടുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ കെ.എൽ. രാഹുൽ ഒരവസരം കൂടി തുലയ്ക്കുന്നതു കൊണ്ടുകൊണ്ടാണ് ഇന്ത്യ കളി തുടങ്ങിയത്. രാഹുൽ 13 റൺസിന് പുറത്തായി. വിൻഡീസ് ക്യാപ്റ്റൻ ജാസൺ ഹോൾഡറിന്റെ പന്തിൽ അരങ്ങേറ്റക്കാരൻ റക്കീം കോൺവാളിന് സ്ലിപ്പിൽ പിടി നൽകിയാണ് രാഹുൽ പവലിയനിലേക്ക് മടങ്ങിയത്. 26 പന്ത് നേരിട്ട രാഹുൽ രണ്ടു ബൗണ്ടറികൾ കുറിച്ചെങ്കിലും അധികം മുന്നോട്ടുപോകാനായില്ല. തുടർന്നെത്തിയ ചേതേശ്വർ പുജാരയും നിറം മങ്ങി. ആറു റൺസെടുത്ത പുജാരയെ കോൺവാളിന്റെ ഓഫ് സ്പിൻ വീഴ്ത്തി. ആദ്യ ടെസ്റ്റിലെ ടീമിൽ മാറ്റംവരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.