ഡല്‍ഹി: ഇന്ത്യയിൽ കൊറോണ വ്യാപനം കൂടുതൽ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 9,304 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ റിപ്പോർട്ട് ചെയ്‌തതിൽ വെച്ച് ഏറ്റവും കൂടുതൽ കേസുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതോടെ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,16,919 ആയി ഉയർന്നു.
ഇതിൽ ഒരു ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി. 6075 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 2500 ലേറെ പേരും ഗുജറാത്തിൽ 1100 ലധികം പേരും മരിച്ചു. ഡൽഹിയിൽ രോഗികളുടെ എണ്ണം 23,000 കടന്നു. തമിഴ്നാട്ടിൽ 25,000 ത്തിലധികം പേർക്കും മഹാരാഷ്ട്രയിൽ മുക്കാൽ ലക്ഷത്തോളം പേർക്കും രോഗമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ലക്ഷദീപ് ഒഴികെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 74860 പേർക്കാണ് രോഗമുള്ളത്. ആന്ധ്രാ പ്രദേശിൽ 4080, ബീഹാറിൽ 4390, ഡൽഹിയിൽ 23645, ഗുജറാത്തിൽ 18100, കർണാടകത്തിൽ 4063, മധ്യ പ്രദേശിൽ 8588, രാജസ്ഥാനിൽ 9652, തമിഴ്നാട്ടിൽ 25872, ഉത്തർ പ്രദേശിൽ 8729, ബംഗാളിൽ 6508 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. മധ്യ പ്രദേശിൽ 371 പേരും ഡൽഹിയിൽ 606 പേരും ബംഗാളിൽ 345 പേരും മരിച്ചു.
ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം 63.93 ലക്ഷം പേർക്കാണ് ലോകമെമ്പാടും കൊവിഡ് പിടിപെട്ടത്. ഇതിൽ 27.86 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 3.83 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയിലും യുകെയിലുമാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ബ്രസീലിൽ 1,262 പേർ മരിച്ചു. മെക്‌സിക്കോയിൽ 1,092 പേരും മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ലക്ഷത്തിന് മുകളിലാണ് ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.