ന്യൂഡൽഹി ∙ 3 പതിറ്റാണ്ടു കാലത്തെ ഇന്ത്യയിലെ ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്കു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടമാകുമെന്ന് ഇന്ത്യ ടുഡേ – കാർവി സർവേ വിലയിരുത്തല്‍. ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാലുള്ള സ്ഥിതിയിലാണെങ്കില്‍ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍ . ത്രിശങ്കുസഭയ്ക്കാണു സാധ്യതയെന്നാണ് സര്‍വ്വേ ഫലം.
ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാലുള്ള ഫലമാണ് അവർ പ്രവചിക്കുന്നത്. കേരളത്തില്‍ യുഡിഎഫ് 16 ഉം എല്‍ഡിഎഫ് 4 ഉം സീറ്റുകള്‍ നേടുമെന്നാണു സീ വോട്ടര്‍ പ്രവചനം. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ എത്തുംമുന്‍പുള്ള സര്‍വ്വേയാണിത്. ഓരോ ആഴ്ചയിലും സ്ഥിതിഗതികള്‍ വീണ്ടും ബിജെപിക്ക് എതിരാകുന്നതും ശ്രദ്ധേയമാണ്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകൾ എൻഡിഎയ്ക്കു ലഭിക്കില്ലത്രെ . എൻഡിഎയ്ക്കു 237 സീറ്റുകളും യുപിഎയ്ക്ക് 160 സീറ്റുകളുമാണ് പ്രവചനം. ബിജെപി മുന്നണിയ്ക്ക് 2014 ൽ നേടിയതിനേക്കാളും 86 സീറ്റിന്റെ കുറവാണ് പറയുന്നത് .
യുപിഎയ്ക്ക് 2014ൽ നേടിയതിനേക്കാളും 106 സീറ്റിന്റെ വർധനവാണ് പ്രവചനം . എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.
യുപിഎ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ. 80 സീറ്റുകളില്‍ ബിഎസ്പി – എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ.
ബിഹാറില്‍ നരേന്ദ്ര മോദി – നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തുമെന്ന് സര്‍വ്വേ പറയുന്നു. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.