പോർട്ട് എലിസബത്ത്∙ ഒടുവിൽ പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ കോഹ്‍ലിയും സംഘവും ചരിത്ര൦ രചിച്ചു . അഞ്ചാം ഏകദിനത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി.
73 റൺസിനാണ് ഇന്ത്യയുടെ ജയം. നേട്ടം അവിടെ ഒതുങ്ങുന്നില്ല , അങ്ങനെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യ ആദ്യമായി ഒരു ഏകദിന പരമ്പര സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 42.2 ഓവറിൽ 201 റൺസിൽ അവസാനിച്ചു. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയ്ക്ക് 4–1ന്റെ ലീഡായി. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്കു സ്വന്തം.
കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുൽദീപ് യാദവ്–യുസ്‌വേന്ദ്ര ചാഹൽ സഖ്യം വീണ്ടും ഇന്ത്യയുടെ വിജയശിൽപികളാകുന്നതിനും മൽസരം സാക്ഷ്യം വഹിച്ചു. ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഉഴുതുമറിച്ച മണ്ണിലായിരുന്നു കുൽദീപ്–ചാഹൽ സഖ്യത്തിന്റെ വിളവെടുപ്പ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആദ്യമായി സെഞ്ചുറി കുറിച്ച രോഹിത് ശർമയുടെ പ്രകടനവും നിർണായകമായി. കുൽദീപ് യാദവ് 10 ഓവറിൽ 57 റൺസ് വഴങ്ങി നാലും ചാഹൽ 9.2 ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ ഒൻപത് ഓവറിൽ 30 റൺസിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബുംമ്ര ഒരു വിക്കറ്റ് നേടി.
ഇന്ത്യൻ ഫീൽഡർമാർ രണ്ടുതവണ ജീവൻ നൽകിയ ഹാഷിം അംലയാണ് ആതിഥേയരുടെ ടോപ് സ്കോറർ. 92 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 71 റൺസെടുത്ത അംലയെ തകർപ്പൻ ത്രോയിലൂടെ പുറത്താക്കിയ ഹാർദിക്, ഫീൽഡിങ്ങിലും താരസാന്നിധ്യമായി.