ജിദ്ദ: രക്തസാക്ഷ്യങ്ങളിലൂടെയും ത്യാഗാർപ്പണത്തിലൂടെയും ഇന്ത്യൻ സൈന്യം വിരചിച്ച രാജ്യസ്നേഹത്തിന്റെ ഉത്തുംഗ മാതൃകകൾ ആവേശം വിതച്ച അന്തരീക്ഷത്തിൽ ഇന്ത്യൻ ആർമി ദിനം ജിദ്ദയിലും സമുചിതമായി ആചരിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇതിനോടനു ബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടി പ്രവാസ ദേശങ്ങളിലെ ഇന്ത്യൻ സമൂഹവും സൈന്യ ത്തിന്റെ ത്യാഗപൂർണമായ ചരിതത്തിൽ ആവേശഭരിതരാണെന്നത്തിന്റെ ബഹിസ്ഫുരണമായി.
സൈനികരുടെ വിലമതിക്കാനാകാത്ത സേവനങ്ങളെ നെഞ്ചോട് ചേർക്കുന്നതായി ഇന്ത്യൻ ആർമി ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറിയ ഓരോ താളുകളും. പാകിസ്ഥാനുമായി നടത്തിയ യുദ്ധത്തിൽ ജീവൻ ത്യചിച്ച ഇന്ത്യൻ സൈന്യത്തിലെ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാനെ സ്മരിച്ചു കൊണ്ടായിരുന്നു ജിദ്ദയിലെ ഇന്ത്യൻ ആർമി ദിനാചരണം. ജമ്മു കശ്മീർ അതിർത്തിയിലെ നൗഷേരാ യുദ്ധഭൂമിയിൽ പാക് സൈന്യത്തിന്റെ വെടിയുണ്ടയേറ്റ് രാജ്യത്തിനായി ജീവൻ ബലി കൊടുത്ത ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ മതേതര ഇന്ത്യയുടെ ഉജ്വല പ്രതീകമാണെന്ന് പരിപാടിയിൽ വെർച്ച്വൽ സങ്കേതത്തിലൂടെ സംസാരിച്ച മുൻകാല സൈനിക ഉദ്യോഗസ്ഥർ അനുസ്മരിച്ചു.
മുപ്പത്തിനാലാം വയസ്സിൽ രാജ്യത്തിനായി ജീവൻ ബലി കൊടുത്ത മുഹമ്മദ് ഉസ്മാൻ 'നൗഷേര യിലെ സിംഹം' എന്ന പേരിന് അക്ഷരാർഥത്തിൽ അർഹനാണെന്നും സൈനിക ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു.
പ്രതിരോധ മേഖലയിലെ വിദഗ്ധൻ ബ്രിഗേഡിയർ അഞ്ജും ഷഹാബ്, കാർഗിൽ യുദ്ധത്തിലെ സൈനിക വിഗദ്ധൻ മേജർ ഡി.പി സംഗ്, തിയേറ്റർ രംഗത്ത് നിന്ന് സൈനിക സേവനത്തിയി ലേയ്ക്ക് വന്ന രാജ്യാന്തര ഡിഫൻസ് മോട്ടിവേറ്റർ മുഹമ്മദലി ഷാ, ഇന്ത്യൻ വ്യോമസേനാ ഓഫീസറായിരുന്ന സ്‌ക്വാഡ്രൺ ലീഡർ മീനാ അറോറ, കാർഗിൽ പോരാളി ക്യാപ്റ്റൻ യാഷികാ ത്യാഗി എന്നിവർ ഇന്ത്യൻ പ്രതിരോധ രംഗത്തെ സർവീസനുഭവങ്ങൾ അനുവാചകരുമായി പങ്കിട്ടു. ഇന്ത്യൻ സൈനിക സേവനത്തിന് മുന്നിട്ടു വരണമെന്ന് പ്രസംഗകർ പുതിയ തലമുറയെ ആവേശപ്പെടുത്തി.
ആക്ടിംഗ് കോൺസൽ ജനറൽ വൈ. സാബിർ മുഖ്യപ്രഭാഷണം നടത്തി. ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ സ്മാരക കഥാകഥന മൽസരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികൾ ഇവരാണ്: ജൂനിയർ വിഭാഗം - ഒന്നാം സ്ഥാനം: കെവിൻ ആദിത്യ, ധനുശ്രീ സുബ്രഹ്മണ്യൻ. രണ്ടാം സ്ഥാനം: സൈദാ ഉമാമ ഖാദിരി. മൂന്നാം സ്ഥാനം: അശ്വിൻ കറുപ്പസ്വാമി, ഐശ്വര്യാ ജയശങ്കർ. സീനിയർ വിഭാഗം - ഒന്നാം സ്ഥാനം: റിമി ടോമി. രണ്ടാം സ്ഥാനം: മരിയാൽ അരൺഹ. മൂന്നാം സ്ഥാനം: സനാ ഫിറോസുദ്ദീൻ.
അസീം ഷീസാൻ അവതാരകനായിരുന്നു. മൊഹ്‌സിൻ ഷെരീഫിനായിരുന്നു സാങ്കേതിക നിർവഹണം. കെ.ടി.എ മുനീർ, ഫിറോസുദ്ദീൻ, ഫയാസുദ്ദീൻ, മുഹമ്മദ് സിറാജ്, ഇംറാൻ കൗസർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സക്കരിയാ ബിലാദി സ്വാഗതവും മുഹമ്മദ് ഹൈദർ നന്ദിയും പറഞ്ഞു.