കാത്തിരുന്ന രജനിയുടെ ചിത്രം 2.0 നാളെ ലോകമെമ്പാടുമുള്ള 10000 സ്‌ക്രീനുകളിൽ റിലീസാകുകയാണ്. രജനിയുടെ മുൻചിത്രമായിരുന്ന യന്തിരന്റെ മറ്റൊരു പതിപ്പാണിതെന്നു പറയപ്പെടുന്നു.ശങ്കർ തന്നെയാണ് ഇതിന്റെയും സംവിധായകൻ.
ആദ്യഷോയ്ക്ക് നാളെ വെളുപ്പിന് 4 മണിക്ക് ചെന്നൈയിൽ തുടക്കമാകും. തമിഴ്നാട്ടിൽ വീശിയടിച്ച Gaza ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ ഓർമ്മയ്ക്കായി ചിത്രം തുടങ്ങുന്നതിനു മുൻപ് രണ്ടുമിനിറ്റുനേരം മൗനമാചരിക്കണമെന്ന രജനീകാന്തിന്റെ അഭ്യർത്ഥന ശിരസ്സാ മാനിച്ചിരിക്കുകയാണ് ആരാധകരും അനുയായികളും. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ രജനി സംഭാവനയായി നൽകുകയും ചെയ്തു.
543 കോടി രൂപാ മുതൽമുടക്കിൽ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ്‌ബഡ്ജറ്റ് ചിത്രത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ്‌കുമാർ വളരെ വ്യത്യസ്തതയുള്ള വില്ലനായി എത്തുന്നു എന്നതും സവിശേഷതയാണ്.
2.0 പ്രദർശിപ്പിക്കുന്ന തമിഴ്നാട് , മുംബൈ എന്നിവിടങ്ങളിലെ തിയേറ്ററുകൾക്കു മുന്നിൽ ഇപ്പോമുതൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. രജനീകാന്ത് രസികർ മൺട്രങ്ങളുടെ നേതൃത്വത്തിൽ കൂറ്റൻ കട്ടൗട്ടുകളും പൂജകളും നടക്കുകയാണ്. ചിത്രം റിലീസാകുന്ന നാളെ തമിഴ്നാട്ടിൽ അവധിദിവസത്തിനു സമാനമായ അവസ്ഥയാകും ഉണ്ടാകുക.
കട്ടൗട്ടുകളിൽ പാലഭിഷേകം നടത്തരുതെന്നും അതിനുള്ള പാൽ രോഗികൾക്കും,കുഞ്ഞുങ്ങൾക്കും മറ്റാവശ്യക്കാർക്കും നൽകണമെന്നും രജനീ ഫാൻസ് അസോസിയേഷൻ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന് ഇതുവരെ അഡ്വാൻസ് ബുക്കിങ് വഴി 160 കോടി രൂപ ലഭിച്ചിരിക്കുന്നത് ഒരു റിക്കാർഡാണ്.