1950 ഡിസംബർ 12 ന് ബാംഗ്ലൂരിൽ ഒരു സാധാരണ മറാത്തി കുടുംബത്തിൽ ജനിച്ച ശിവാജി റാവു ഗയ്‌ക്ക്‌വാദ് എന്ന ബാലൻ ഏറെ കനൽ വഴികൾ താണ്ടി ഇന്ന് ഇന്ത്യൻ സിനിമയിലെ ഒരു പക്ഷേ ഏഷ്യയിലെത്തന്നെ ഏറ്റവും വിലകൂടിയ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ശിവാജി റാവു ഗായിക്ക്‌വാഡിൽ നിന്ന് രജനീകാന്തെന്ന ഇതിഹാസതാരത്തിലേക്കുള്ള ആ വളർച്ച തികച്ചും അത്ഭുതകരം തന്നെയായിരുന്നു.
തന്റെ 5 മത്തെ വയസ്സിൽ 'അമ്മ നഷ്ടപ്പെട്ട രജനീകാന്ത് പഠിച്ചതെല്ലാം ബാംഗ്ലൂരിലായിരുന്നു. ഒരു ബസ് കണ്ടക്ടറായി അവിടെ ജോലിനോക്കവേ തമിഴ് സിനിമാ സംവിധായകൻ കെ.ബാലചന്ദറെ കണ്ടുമുട്ടിയത് വലിയ വഴിത്തിരിവായി. അദ്ദേഹത്തിൻറെ ഉപദേശപ്രകാരം മദ്രാസ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നു. പട്ടിണിയും പൈപ്പ് വെള്ളവുമായിരുന്നു പല ദിവസങ്ങളിലും തനിക്ക് കൂട്ടുകാരായി ഒപ്പമുണ്ടായിരുന്നതെന്ന് രജനിതന്നെ പറയാറുണ്ട്.
പഠനസമയത്തു പലപ്പോഴും ബാലചന്ദറിനെ കാണാൻ പോയിരുന്നു.1975 ൽ അദ്ദേഹം തന്റെ അപൂർവ്വ രാഗങ്ങൾ എന്ന പടത്തിൽ ശ്രീവിദ്യയുടെ മദ്യപാനിയായ ഭർത്താവിന്റെ റോൾ രജനിക്ക് നൽകുകയു ണ്ടായി.കമലഹാസനായിരുന്നു ചിത്രത്തിൽ നായകൻ.
1976 ൽ ബാലചന്ദറുടെ Moondru Mudichu എന്ന കമലഹാസൻ നായകനായ ചിത്രത്തിൽ തന്നെക്കാൾ 13 വയസ്സ് ഇളയ ശ്രീദേവിയുടെ മകനായി അദ്ദേഹം അഭിനയിച്ചു. അന്ന് ആ ചിത്രത്തിലഭിനയിച്ച രജനിക്ക് ലഭിച്ച പ്രതിഫലം 2000 രൂപയായിരുന്നു. നായികയായ ശ്രീദേവിക്ക് 5000 വും കമലഹാസന് 30000 രൂപയുമായിരുന്നു ലഭിച്ചത്.
നീണ്ട 42 വർഷത്തെ അഭിനയജീവിതം പിന്നിട്ട രജനീകാന്ത് ഇപ്പോൾ പുറത്തിറങ്ങിയ റിക്കാർഡ് കളക്ഷൻ നടത്തി മുന്നേറുന്ന 2.0 എന്ന ശങ്കർ ചിത്രത്തിന് കൈപ്പറ്റിയ പ്രതിഫലം 65 കോടി രൂപയാണ് എന്നറിയുമ്പോഴാണ് നാം മൂക്കത്തുവിരൽവയ്ക്കുന്നത്. 2007 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻറെ ശിവാജി എന്ന ചിത്രത്തിന് വാങ്ങിയ പ്രതിഫലം 26 കോടി രൂപയായിരുന്നു. 300 കോടി രൂപയുടെ ആസ്തിയുള്ള രജനി ഫോബ്‌സ് മാഗസിന്റെ ഈ വർഷത്തെ പട്ടികയിൽ 14 മത് സ്ഥാനത്താണ്.
തന്റെ സമ്പാദ്യത്തിന്റെ പകുതിയും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്ന രജനീകാന്ത് CBSE സിലബസിൽ ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യൻ താരമാണ്.
രജനീകാന്തിന്റെ വിവാഹവും അദ്ദേഹത്തിൻറെ ജീവിതം പോലെത്തന്നെ വളരെ വിസ്‌മയകരമായ ഒരനുഭവമാണ്. 1980 ൽ തന്റെ കോളേജ് മാഗസിനിൽ ( Ethiraj College for Women ) രജനിയെ ഇന്റർവ്യൂ ചെയ്യാൻ ചെന്ന ലതാ രംഗാചാരി എന്ന പെൺകുട്ടിയുടെ ഒരു ചോദ്യവും അതിനു രജനി നൽകിയ മറുപടിയുമാണ് ഇരുവരുടെയും വിവാഹത്തിൽ കലാശിച്ചത്.
ലതയുടെ ചോദ്യമിതായിരുന്നു. " 30 വയസ്സായ താങ്കൾ ഇതുവരെ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല?"
ഇതായിരുന്നു രജനിയുടെ മറുപടി - "താങ്കളേപ്പോലൊരു പെൺകുട്ടിയെ ഇതുവരെ കണ്ടെത്തിയിരുന്നില്ല."
1981 ഫെബ്രുവരി 26 നു തിരുപ്പതി ക്ഷേത്രത്തിൽവച്ചാണ് ഇരുവരും വിവാഹിതരായത്. രണ്ടു പെൺ മക്കൾ. ഐശ്വര്യയും,സൗന്ദര്യയും. ലതാ രജനീകാന്ത് " ദ ആശ്രമം" എന്ന പേരിൽ ഒരു സ്‌കൂളും നടത്തുന്നുണ്ട്.
ചെയിൻ സ്മോക്കറായിരുന്ന രജനീകാന്ത് 2012 മുതൽ പുകവലിയും മദ്യവും പാടേ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങളുയർത്തി രജനീകാന്ത് വരുംനാളുകളിൽ രംഗത്തുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തമിഴന്റെ സ്വകാര്യ അഹങ്കാരമായ സൂപ്പർസ്റ്റാർ രജനീകാന്തിന് അദ്ദേഹത്തിൻറെ 68 -മത് പിറന്നാൾ ദിനത്തിൽ സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നേർന്നുകൊള്ളുന്നു.