പാര്‍വതി പ്രധാന കഥാപാത്രമായെത്തിയ ഉയരെ സിനിമയെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍. ആസിഡ് ആക്രമണിത്തിന് ഇരയായ ആളാണ് രംഗോലി. ഉയരെ സിനിമ തനിക്ക് കാണാനാകില്ലെന്നും മറ്റുള്ളവർ ഈ ചിത്രം തീർച്ചയായി കാണണമെന്നും രംഗോലി ട്വീറ്റ് ചെയ്തു.
‘ഉയരെ എന്ന ചിത്രം ഏറ്റവും മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുന്നു. ആസിഡ് അതിക്രമത്തെ അതിജീവിച്ച ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ആസിഡ് ആക്രമണം എന്ന വാക്കു കേള്‍ക്കുമ്പോള്‍ തന്നെ മരവിച്ചു പോകുന്ന എനിക്ക് ഈ സിനിമയിപ്പോള്‍ കാണാനാകില്ല.
ഒരിക്കല്‍ ഞാന്‍ ഈ മാനസിക ആഘാതത്തെ അതിജീവിക്കുമെന്നും ചിത്രം കാണുമെന്നും പ്രത്യാശ പുലര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഈ ചിത്രം കാണണമെന്ന് അപേക്ഷിക്കുന്നു.’ - രംഗോലി തന്റെ ട്വീറ്റില്‍ പറയുന്നു.
സഹോദരി കങ്കണ സിനിമയില്‍ പേരെടുക്കുന്നതിനും മുമ്പാണ് രംഗോലി ആസിഡ് അതിക്രമത്തിന് ഇരയാകുന്നത്. കാമുകനാണ് രംഗോലിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. രംഗോലിയുടെ ഒരു ചെവിയുടെ കേള്‍വി പൂര്‍ണമായി ഇല്ലാതാകുകയും ഒരു കണ്ണിന്റെ കാഴ്ച ശക്തി 90 ശതമാനത്തോളം നശിക്കുകയും ചെയ്തു.
കങ്കണ പ്രശസ്തയായതിന് ശേഷമാണ് രംഗോലി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് താമസം മാറ്റുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം 57 ശസ്ത്രക്രിയകള്‍ക്കാണ് രംഗോലി വിധേയയായത്.