ജിദ്ദ: മലയാളി സമൂഹത്തിന്റെ സേവന സന്നദ്ധത ഏറെ അനുകരണീയവും പ്രശംസനാർഹവുമാണെന്ന് ജിദ്ദയിലെ ഇന്ത്യൽ കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം അഭിപ്രായപ്പെട്ടു.
ഇന്ത്യൽ കോൺസുൽ ജനറലായി ചുമതലയേറ്റ മുഹമ്മദ് ഷാഹിദ് ആലമിന് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ഭാരവാഹികൾ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി നൽകിയ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ഭാരവാഹികളായ സലാഹ് കാരാടൻ, നാസർ ചാവക്കാട്, അബ്ബാസ്, ദിലീപ് താമരകുളം, നഷ് രിഫ്, ലിയാഖത്ത് കോട്ട എന്നിവരാണ് കോൺസൽ ജനറലിന്റെ ആസ്ഥാനത്തെത്തി അദ്ദേഹത്തെ വരവേറ്റത്.
ജിദ്ദ സമൂഹത്തിന് ഏറെ പരിചിതതാണ് മുൻ ഹജ്ജ് കൊൺസുലർ കൂടിയായിരുന്ന മുഹമ്മദ് ഷാഹിദ് ആലം. ഐവ ചുരുങ്ങിയ കാലം കൊണ്ട് ചെയ്ത പ്രവർത്തനത്തിന്റെ ഒരു രൂപരേഖ അദ്ദേഹത്തിന് സമർപ്പിച്ചു. അത് വായിച്ചു നോക്കി സംതൃപതി അറിയിക്കുകയും ചെയ്തു.
കോൺസുലേറ്റ് ദിവസങ്ങൾക്കകം പുതുതായി പരിചയപ്പെടുത്തുന്ന മൊബൈൽ ആപ്പിനെ കുറിച്ചും, വെബ് സൈറ്റിനേക്കാളും സാധാരണക്കാർക്കിടയിൽ അതിന്റെ ഉപയോഗ സാധ്യതയെ കുറിച്ചും അദ്ദേഹം വിവരിച്ചു. കോണ്സുലേറ്റിന്റെ എല്ലാ സേവനങ്ങളെകുറിച്ചും ബന്ധപ്പെടേണ്ടവരെകുറിച്ചും അതിലുണ്ടായിരിക്കും. ഗുഗിൾ മാപ്പ് ഉപയോഗപ്പെടുത്തി സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സേവനം നൽകാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോൺസുലേറ്റ് സേവനം മറ്റു പ്രദേശങ്ങളിൽ ഉണ്ടാകുന്ന വിവരവും ഉൾപ്പെടുത്തും.
30 ലക്ഷം വരുന്ന ഇന്ത്യക്കാർക്ക് കോൺസുലേറ്റ് സ്റ്റാഫിനെ കൊണ്ട് മാത്രം പല ഘട്ടങ്ങളിലും സേവനം സാധ്യമാകാറില്ല. അത്തരം ഘട്ടങ്ങളിൽ സാമൂഹ്യ സന്നദ്ധ സംഘടനകളായ ഐവയെ പോലുള്ളവരുടെ വളണ്ടിയർ സേവനം ആവശ്യം വരുമെന്നും കോൺസൽ ജനറൽ അറിയിച്ചു. ഐവയുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും ഐവ ഭാരവാഹികൾ വാഗ്ദാനം ചെയ്തു.