ഡൽഹി: രാജ്യത്ത് ജൂൺ ഒന്ന് മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ മാത്രമുളള നോൺ എസി ആയിട്ടുളള 200 ട്രെയിനുകളാണ് സർവീസ് തുടങ്ങുക. ഓൺലൈൻ വഴിയായിരിക്കും ടിക്കറ്റ് ബുക്കിങ്ങെന്നും റെയിൽവെ മന്ത്രി ട്വീറ്റ് ചെയ്തു. ആവശ്യമാണെങ്കിൽ സർവീസുകൾ കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
എല്ലാ വിഭാഗം യാത്രക്കാർക്കും സഞ്ചരിക്കാവുന്ന വിധത്തിൽ കുറഞ്ഞ സ്ലീപ്പർ നിരക്കുകളാകും ഇതിൽ ഈടാക്കുക എന്നാണ് വിവരം. നിലവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായുളള ശ്രമിക് ട്രെയിനുകളും യാത്രക്കാർക്കായുളള മറ്റ് 15 ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. എസി കോച്ചുകൾ മാത്രമുളള യാത്രാ ട്രെയിനിലെ ടിക്കറ്റ് നിരക്ക് വളരെ ഉയർന്നതാണ്. നേരത്തേ ജൂൺ 30 വരെ എല്ലാ ട്രെയിൻ സർവീസുകളും കേന്ദ്രം നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പ്രഖ്യാപനം.
കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ 20ന് വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുക. 1,304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണ്. അറിയിപ്പ് ലഭിച്ച യാത്രക്കാർ നോർക്കയിൽ ഓൺലൈനായി പണം അടക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ 20ന് രാവിലെ 9ന് നിഷ്കർഷിച്ചിട്ടുള്ള സ്ക്രീനിങ് സെന്ററുകളിലെത്തി സ്ക്രീനിങ്ങിന് വിധേയമാകണം.ഏതെങ്കിലും സാഹചര്യത്താൽ ഓൺലൈനായി പണം അടയ്ക്കാൻ കഴിയാത്തവർക്ക് സ്ക്രീനിങ്ങിന് ഹാജരാകുന്ന സെന്റിറിൽ നേരിട്ടും പണം അടയ്ക്കാം.