രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരുടെ ശരീരത്തിൽ വൈറസ് സാന്നിധ്യം വർധിക്കുന്നുവെന്ന പഠന റിപ്പോർട്ടുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. കോവിഡ് ലക്ഷണമില്ലാത്തവരും വൈറൽ ലോഡുകളുമായി (രോഗം ബാധിച്ച ഒരാളുടെ ശരീരദ്രാവകത്തിലുള്ള വൈറസിന്റെ അളവ്) വലിയ തോതിൽ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. തെലങ്കാനയിൽ 200 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി എത്രയും പെട്ടെന്ന് ഭരണാധികാരികൾ മനസ്സിലാക്കണമെന്നും ഇവർ പറഞ്ഞു. ഹൈദരബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗനോസ്റ്റിക്സിൽ (സിഡിഎഫ്ഡി) നിന്നുള്ള ഗവേഷകർ ഉൾപ്പെടെ നിരീക്ഷണത്തിലുള്ള പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ നടത്തിയ പരിശോധനയിലാണ് വെളിപ്പെടുത്തൽ.
‘പ്രതിരോധ ശേഷിയുള്ള രോഗലക്ഷണങ്ങൾ പ്രകടമാകാത്തവരിൽ നിന്ന് സാമാന്യം പ്രതിരോധ ശേഷി കുറഞ്ഞ രോഗികളിലേക്ക് വൈറസ് പടരാനുള്ള സാധ്യത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മരണനിരക്ക് ഉയരുവാൻ കാരണമാകും.’– സിഡിഎഫ്ഡി ലബോറട്ടറി ഓഫ് മോളിക്കുലാർ ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന മുരളി ധരം ഭാഷ്യം പറഞ്ഞു.
ഏപ്രിൽ രണ്ടാം വാരം മുതൽ തെലങ്കാനയിൽ കോവിഡ് കേസുകളിൽ വൻ കുതിച്ചുകയറ്റമാണ് രേഖപ്പെടുത്തിയതെന്നാണ് ഗവേഷകർ പറയുന്നത്. 2743 പുതിയ കേസുകളും 9 മരണവുമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 1.27 ലക്ഷം കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.